ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ ട്രെയിൻ സർവീസ് ബംഗാളിലെ മാൽഡ ടൌൺ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. പിന്നീട് നടന്ന ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗവർണർ സി.വി. ആനന്ദ ബോസ് എന്നിവർക്കൊപ്പം പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും സംവദിച്ചു. പുതിയ ബാലുർഘട്ട്-ഹിലി റെയിൽ പാതയും ന്യൂ ജൽപൈഗുരിയിലെ നെക്സ്റ്റ് ജെൻ ചരക്ക് അറ്റകുറ്റപ്പണി സൗകര്യങ്ങളും പ്രധാനമന്ത്രി തുടക്കം കുറിച്ച പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം കേരളത്തിലേക്ക് ഉൾപ്പെടെ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വൈകാതെ എത്തും. ട്രെയിൻ ടിക്കറ്റ് നിരക്ക്, ബാധകമായ റിസർവേഷൻ ക്വാട്ടകൾ, മറ്റ് പ്രവർത്തന വിശദാംശങ്ങൾ എന്നിവ റെയിൽവേ നേരത്തേ വെളിപ്പെടുത്തിയിരുന്നു. വിബി സ്ലീപ്പറിൽ ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ അനുവദിക്കുന്ന സൗകര്യമായ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (RAC) അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടായിരിക്കില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ ഈ ട്രെയിനിൽ അനുവദിക്കൂ.
പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിൽ സർവീസിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനിന്റെ സ്ലീപ്പർ ക്ലാസ് വകഭേദമാണ് ഈ ട്രെയിൻ. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, റെയിൽ ഗതാഗത രംഗത്തെ സ്വയം പര്യാപ്തതയിൽ നിർണായക ചുവടുവെയ്പ്പാണ്. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്. ഫസ്റ്റ് എസിയിൽ ചൂടുവെള്ളമുള്ള ഷവറുകൾ, ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്പ്ലേയും അനൗൺസ്മെന്റും, യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇൻറഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, സെൻസർ അധിഷ്ഠിത ഇന്റർ-കമ്മ്യൂണിക്കേഷൻ ഡോറുകൾ, മോഡുലാർ പാൻട്രി സർവീസ്, കോച്ചുകളിൽ ലൈൻ സ്പേസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, എമർജൻസി ടോക്ക്-ബാക്ക് സിസ്റ്റം എന്നിവ വിബി സ്ലീപ്പറിന് സുരക്ഷയൊരുക്കും. ശുചിത്വം നിലനിർത്തുന്നതിനുള്ള അണുനാശിനി സാങ്കേതികവിദ്യ, നൂതന നിയന്ത്രണങ്ങളും എയ്റോഡൈനാമിക് എക്സ്റ്റീരിയറും ഉള്ള ഡ്രൈവർ ക്യാബ്, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ ഡോറുകൾ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. ഇതോടൊപ്പം സുരക്ഷാ ക്യാമറകളും, ഭിന്നശേഷി യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്ലറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.
ഗുവാഹത്തി – ഹൗറ വന്ദേ ഭാരത് സ്ലീപ്പറിൽ 960 രൂപയാണ് തേർഡ് എസി അഥവാ ഏറ്റവും കുറഞ്ഞ നിരക്ക്. മിനിമം ടിക്കറ്റ് നിരക്കിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാം. 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കായിരിക്കും ഈടാക്കുക. 400 കിലോമീറ്ററിന് ശേഷമുള്ള തേർഡ് എസി ഒരു കിലോമീറ്ററിന് 2.40 രൂപ നിരക്കിൽ കൂടും. സെക്കൻ്റ് എസിക്ക് 1240 രൂപയാണ് മിനിമം നിരക്ക്. 400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 3.10 രൂപ വീതം കൂടും. ഫസ്റ്റ് എസിക്ക് മിനിമം ചാർജ് 1520 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററും 3.80 രൂപ വീതം കൂടും. ഈ നിരക്കിന് പുറമെ ജിഎസ്ടിയും ഈടാക്കും. ആർഎസി ഇല്ലെങ്കിലും വനിതകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക ക്വാട്ട വന്ദേ ഭാരത് സ്ലീപ്പറിലുണ്ട്.
ദീർഘദൂര റെയിൽ യാത്രയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ റെയിൽവേ, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ 200 ലധികം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഒന്നിലധികം നിർമ്മാണ പരിപാടികൾ നടന്നുവരികയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ച് ബിഇഎംഎൽ സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യൻ, റഷ്യൻ പങ്കാളികളുടെ സംയുക്ത സംരംഭമായ കൈനെറ്റും സെറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ടിറ്റാഗഡ് റെയിൽ സിസ്റ്റംസും ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് 80 സ്ലീപ്പർ വേരിയന്റുകൾ നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിന്റെ ഇൻ-ഹൗസ് സ്ലീപ്പർ പതിപ്പിലും ഐസിഎഫ് പ്രവർത്തിക്കുന്നുണ്ട്
PM Narendra Modi flags off India’s first Vande Bharat Sleeper train on the Howrah-Guwahati route.Discover the luxury features, ticket rates, and why there is no RAC or waiting list for this next-gen train.