ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാൻ ഫ്രാൻസുമായുള്ള കരാർ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാകും കരാറിൽ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. പുതുതായി വാങ്ങുന്ന 114 റഫാൽ യുദ്ധ വിമാനങ്ങളിൽ 80 ശതമാനവും നിർമിക്കുക ഇന്ത്യയിലാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല.

അതേസമയം, ടാറ്റയും റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കളായ ഡസ്സോൾട്ട് എവിയേഷൻ കമ്പനിയുമായുള്ള കരാർ പ്രകാരം റഫാൽ വിമാനങ്ങളുടെ ഫ്യൂസലേജ് ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള ഫാക്ടറി നിർമാണം ആരംഭിച്ചുകഴിഞ്ഞു. 2028 മുതൽ വിതരണം ആരംഭിക്കാനാണ് ലക്ഷ്യം. സഫ്രാനുമായി ചേർന്ന് എഞ്ചിൻ നിർമ്മാണം, അറ്റകുറ്റപ്പണി, നവീകരണ കേന്ദ്രങ്ങൾ എന്നിവയും ഇന്ത്യയിൽ സ്ഥാപിക്കാനാണ് പദ്ധതി. മൊത്തത്തിൽ 60 ശതമാനം വരെ ലോക്കലൈസേഷൻ യാഥാർത്ഥ്യമാക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ‘മേക്ക് ഇൻ ഇന്ത്യ’ നയത്തിന്റെ ഭാഗമായി ഇന്ത്യ ശക്തമായി മുന്നോട്ടുവയ്ക്കുന്ന പ്രാദേശിക നിർമാണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഫ്രാൻസ് കൂടുതൽ സാങ്കേതിക കൈമാറ്റങ്ങൾക്ക് തയ്യാറാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ഇത്രയും വ്യാപകമായ സാങ്കേതിക കൈമാറ്റവും പ്രാദേശിക നിർമ്മാണവും ഡസ്സോൾട്ടിന് ഭാവിയിൽ വിനയാകുമോയെന്ന ചോദ്യവും ഉയരുന്നു. ഫ്യൂസലേജ്, എഞ്ചിൻ ഭാഗങ്ങൾ, MRO (Maintenance, Repair & Overhaul) തുടങ്ങിയവ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടുമ്പോൾ, ഇന്ത്യയ്ക്ക് റഫാൽ വിമാനത്തിന്റെ അടിസ്ഥാന നിർമ്മാണ കഴിവുകൾ സ്വന്തമാകും. ഭാവിയിൽ സമാന സാങ്കേതിക ശേഷിയുള്ള യുദ്ധവിമാനങ്ങൾ വികസിപ്പിക്കാൻ ഇത് സഹായകമായേക്കും. ഇന്ത്യയ്ക്ക് റഫാൽ വിമാനങ്ങൾ സ്വതന്ത്രമായി അപ്‌ഗ്രേഡ് ചെയ്യാനും, പുതിയ സെൻസറുകൾ, ആയുധങ്ങൾ, സോഫ്റ്റ്‌വെയർ എന്നിവ സംയോജിപ്പിക്കാനും കഴിയുകയാണെങ്കിൽ, ഡസ്സോൾട്ടിന്റെ ആഫ്റ്റർ സെയിൽസ് നിയന്ത്രണം കുറയുമെന്നും ഇങ്ങനെ കമ്പനി സ്വയം കുഴിച്ച കുഴിയിൽ ചാടിയേക്കാമെന്നും ചില പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യ ഇതിനകം Tejas, AMCA പോലുള്ള യുദ്ധവിമാന പദ്ധതികളിൽ പ്രവർത്തിക്കുന്നതിനാൽ റഫാൽ നിർമാണത്തിലൂടെ ലഭിക്കുന്ന അനുഭവം ഈ തദ്ദേശീയ പദ്ധതികളെ കൂടുതൽ ശക്തമാക്കും. ഭാവിയിൽ ഇന്ത്യ തന്നെ ഗ്ലോബൽ ഫൈറ്റർ മാർക്കറ്റിൽ പ്രധാനികളായി മാറാനും സാധ്യതയുണ്ട്. കൂടാതെ, ഇന്ത്യയിൽ നിർമിക്കുന്ന റഫാൽ ഭാഗങ്ങൾ അല്ലെങ്കിൽ ഇന്ത്യൻ ഡിസൈനിലുള്ള വിമാനങ്ങൾ മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്താൽ, അത് ഡസ്സോൾട്ടിന്റെ വിപണിയെ നേരിട്ട് ബാധിക്കാമെന്ന സാധ്യതയുമുണ്ട്. ഇതിന് സമാനമായി, റഷ്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആദ്യം വിദേശ സാങ്കേതികവിദ്യ സ്വീകരിച്ച് പിന്നീട് സ്വന്തം പ്രതിരോധ വ്യവസായം ശക്തിപ്പെടുത്തിയ ചരിത്രപരമായ ഉദാഹരണങ്ങൾ ഇക്കാര്യത്തെ ശക്തിപ്പെടുത്തുന്നു
India prepares to sign a historic deal for 114 Rafale jets with 80% local manufacturing. Will this extensive technology transfer help India become a global defense hub or create future competition for Dassault Aviation?
