കേരളം ഏറെ പ്രതീക്ഷിച്ച കെ-റെയിലിന് പകരം അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തിരുവനന്തപുരം, നെടുമ്പാശേരി. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസാകും ഇത്. 3:15 മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കണ്ണൂർ യാത്ര സാധ്യമാക്കുന്ന പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും. യാത്രാ സമയം ഗണ്യമായി കുറയും. ഫെബ്രുവരി രണ്ടുമുതൽ ഡി പി ആർ തയാറാക്കൽ ആരംഭിക്കും.

മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിപിആർ തയാറാക്കുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം അതിവേഗ റെയിലിൻ്റെ ഡിപിആർ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ചുമതലപ്പെടുത്തിയെന്ന് ഇ ശ്രീധരൻ അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുന്ന അതിവേഗ ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും. ഓരോ 20 – 25 കിലോമീറ്ററിനിടയിലും സ്റ്റേഷനുകൾ ഉണ്ടാകും. പരമാവധി യാത്രക്കാർക്ക് ഉപകാരപ്രദമാകാൻ വേണ്ടിയാണ് സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം കുറച്ചത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വിട്ടാൽ ആദ്യ സ്റ്റേഷൻ തിരുവനന്തപുരം വിമാനത്താവളം ആയിരിക്കും. വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, പാലാരിവട്ടം ബൈപ്പാസിന് സമീപം , ആലുവ വഴി ട്രെയിൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അവിടെ നിന്നും തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ വഴി കരിപ്പൂർ കരിപ്പൂർ വിമാനത്താവളത്തിലെ സ്റ്റേഷനിലെത്തും. അവിടെ നിന്നും കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, വഴി കണ്ണൂർ വിമാനത്താവളം വരെയാണ് മറ്റ് സ്റ്റേഷനുകൾ.
അതിവേഗ പാത യാഥാർഥ്യമായാൽ തിരുവനന്തപുരം – കൊച്ചി യാത്രാ സമയം ഒരുമണിക്കൂർ 20 മിനിറ്റായി കുറയും. തിരുവനന്തപുരം – കോഴിക്കോട് യാത്രാ സമയം രണ്ട് മണിക്കൂർ 30 മിനിറ്റായും കുറയും. തിരുവനന്തപുരം – കണ്ണൂർ മൂന്ന് മണിക്കൂർ 15 മിനിറ്റായും കുറയും. ഒരു കിലോമീറ്റർ പാത നിർമിക്കുന്നതിന് 200 കോടി ചെലവ് വരും. ഇതിൽ ഭൂമി, ട്രാക്ക്, സിഗ്നലിങ് അടക്കം എല്ലാ ഉൾപ്പെടുന്നു. പദ്ധതിയിൽ 70 ശതമാനം ഉയരപ്പാതയും 20 ശതമാനം തുരങ്കപ്പാതയും ഉണ്ടാകുമെന്നും ആകെ ചെലവ് ഒരുലക്ഷം കോടി രൂപയാണെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ എട്ടു കോച്ചുകളുള്ള ട്രെയിനാകും സർവീസ് ആരംഭിക്കുക. ഭാവിയിൽ ഇത് പരമാവധി 16 കോച്ചുകൾ വരെയായി ഉയർത്താം. എട്ടു കോച്ചുള്ള ട്രെയിനിൽ 560 യാത്രക്കാർക്ക് സഞ്ചരിക്കാനാകും.
The Central Government initiates a ₹1 lakh crore High-Speed Rail project in Kerala. Prepared by DMRC, the project connects 4 airports from Thiruvananthapuram to Kannur at 200 kmph. Read more about the route, stations, and travel times.