കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക്-ഇൻ-ഇന്ത്യ’ പദ്ധതികൾക്കിടയിലും രാജ്യത്തിന്റെ ആയുധ ഇറക്കുമതിയിൽ കുറവില്ലെന്ന് റിപ്പോർട്ട്. 2021നും 2025നും ഇടയിൽ ആഗോള ആയുധ ഇറക്കുമതി വിഹിതത്തിന്റെ 8.2% ഇന്ത്യ കൈയടക്കുന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാന ആയുധങ്ങളുടെ ഇറക്കുമതിയിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ തുടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ആയുധങ്ങൾ വൻതോതിൽ സ്വീകരിക്കുന്ന യുക്രെയ്ൻ ആണ് പട്ടികയിൽ ഒന്നാമത്.

ആയുധ വിതരണത്തിനായി ഇന്ത്യ പതിറ്റാണ്ടുകളായി റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇതിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2011-15ൽ 70% ആയിരുന്ന റഷ്യയുടെ വിഹിതം 2021-25ൽ 40% ആയി കുറഞ്ഞു. ഫ്രാൻസും ഇസ്രായേലും വലിയ നേട്ടമുണ്ടാക്കിയതായും പട്ടിക വ്യക്തമാക്കുന്നു; ഇരുരാജ്യങ്ങളുടേയും വിഹിതം യഥാക്രമം 29%, 15% എന്നിങ്ങനെയായി ഉയർന്നു.
അതേസമയം, ഇന്ത്യയുടെ റഷ്യയുമായുള്ള അടുപ്പത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് എതിർക്കുമ്പോഴും, രാജ്യത്തിന്റെ പ്രതിരോധ തന്ത്രത്തിൽ റഷ്യ പ്രധാന ഘടകമായി തുടരുകയാണ്. റഷ്യൻ ആയുധ ഇറക്കുമതിയിൽ ശതമാനക്കണക്കിൽ കുറവുണ്ടായെങ്കിലും, 40 ശതമാനമെന്ന ശക്തമായ സ്ഥാനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ യുഎസ് ഭീഷണികൾക്കിടയിലും തളരാതെ മുന്നേറുകയാണ്.
Despite US pressure and ‘Make in India’ goals, India remains the world’s 2nd largest arms importer. See how Russia, France, and Israel dominate India’s defense sector.
