ദേശീയപാതകളിലെ ടോൾ പിരിവ് സംവിധാനത്തിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന ‘ബാരിയർ രഹിത’ (Barrier-less) സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ടോൾ നൽകാത്തവർക്ക് ഇ-നോട്ടീസ് അയക്കാൻ സർക്കാർ തീരുമാനിച്ചു. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ (72 മണിക്കൂർ) കുടിശ്ശിക അടച്ചുതീർത്താൽ യഥാർത്ഥ ടോൾ തുക മാത്രം നൽകിയാൽ മതിയാകും. എന്നാൽ ഈ കാലാവധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ ടോൾ തുകയുടെ ഇരട്ടി പിഴയായി ഈടാക്കും. ഗുജറാത്തിലെ ചോര്യസിയിലാണ് രാജ്യത്തെ ആദ്യത്തെ ബാരിയർ രഹിത ടോൾ പ്ലാസ പ്രവർത്തനമാരംഭിക്കുന്നത്.

ടോൾ കുടിശ്ശിക വരുത്തുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. കുടിശ്ശിക തീർക്കുന്നത് വരെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ (Ownership transfer), ആർസി പുതുക്കുന്നതിനോ, മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം മാറ്റുന്നതിനോ ഉള്ള എൻഒസി (NOC) ലഭിക്കില്ല. ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ 16 ടോൾ പ്ലാസകളിൽ ഈ പുതിയ സംവിധാനം ഉടൻ നിലവിൽ വരും. തെറ്റായ ടോൾ ചാർജുകൾക്കെതിരെ പരാതി നൽകാനുള്ള സംവിധാനവും ഇ-നോട്ടീസ് നടപടിക്രമങ്ങളും വരും ദിവസങ്ങളിൽ മന്ത്രാലയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യും.
The Ministry of Road Transport and Highways introduces strict rules for barrier-less tolling. Failure to pay toll arrears within 72 hours of receiving an e-notice will result in double charges and blocking of RC-related services
