എൽപിജി സിലിണ്ടറിന് ഇ-കെവൈസി ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായിരിക്കെയാണ് ഇ-കെവൈസി (eKYC) സംബന്ധിച്ച് നിർണ്ണായക വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
നിലവിൽ കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുള്ളതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുദ്ധം കാരണം പാചകവാതക വിതരണത്തിൽ വലിയ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, അനർഹരായ ഉപഭോക്താക്കളെ ഒഴിവാക്കാനും സബ്സിഡി ദുരുപയോഗം തടയാനുമാണ് ഈ നീക്കം.
ഇ-കെവൈസി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇത് എല്ലാവർക്കുമായുള്ള പുതിയ ഉത്തരവല്ലെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. നേരത്തെ കെവൈസി പൂർത്തിയാക്കിയ സാധാരണ ഉപഭോക്താക്കൾ ഇത് വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് സബ്സിഡി തുടർന്നും ലഭിക്കുന്നതിന് സാമ്പത്തിക വർഷത്തിലൊരിക്കൽ കെവൈസി പുതുക്കേണ്ടത് നിർബന്ധമാണ്.
ഗ്യാസ് ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് സൗജന്യമായി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാം. ഇതിനായി അതത് ഗ്യാസ് ഏജൻസികളുടെ മൊബൈൽ ആപ്പുകളും ആധാർ ഫേസ് ആർഡി (Aadhaar FaceRD) ആപ്പും ഉപയോഗിക്കാവുന്നതാണ്. ആപ്പിൽ ലോഗിൻ ചെയ്ത ശേഷം ആധാർ ഇ-കെവൈസി തിരഞ്ഞെടുത്ത് മുഖം സ്കാൻ ചെയ്യുന്നതിലൂടെ അനായാസം നടപടികൾ പൂർത്തിയാക്കാം. 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇതിന് അംഗീകാരം ലഭിക്കും.
the central government has clarified new ekyc rules for lpg cylinders. learn who needs aadhaar biometric authentication, how to update kyc online, and the impact on gas subsidies.
