പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുള്ള വീടുകളിൽ സബ്സിഡിയോടു കൂടിയ ഗാർഹിക എൽപിജി സിലിണ്ടറുകൾ കൈവശം വെക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ മാർച്ച് 28 വരെ ആറായിരത്തോളം പിഎൻജി ഉപഭോക്താക്കൾ തങ്ങളുടെ പാചകവാതക കണക്ഷനുകൾ സ്വമേധയാ തിരിച്ചേൽപ്പിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പിഎൻജി സൗകര്യമില്ലാത്ത വീടുകളിലേക്ക് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കൂടുതൽ ഉപഭോക്താക്കൾ മുന്നോട്ടുവരണമെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തൽ അഭ്യർത്ഥിച്ചു.

അവശ്യസാധന നിയമപ്രകാരം 2000ലെ എൽപിജി വിതരണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതനുസരിച്ച് പിഎൻജി സൗകര്യമുള്ളവർക്ക് ഇനിമുതൽ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകില്ലെന്ന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാരണം ഇന്ധന ഇറക്കുമതിയിൽ നേരിടുന്ന കുറവ് പരിഹരിക്കാനാണ് ഈ മുൻഗണനാ ക്രമം. നിലവിൽ നഗരങ്ങളിൽ സിറ്റി ഗ്യാസ് ശൃംഖല അതിവേഗം വ്യാപിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
The Central Government mandates PNG users to surrender LPG connections to manage the energy crisis. Over 6,000 users have already complied following the new LPG control order amendment
