രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനെത്തുടർന്ന് രാജ്യത്ത് വിമാന ഇന്ധനമായ Aviation Turbine Fuel വിലയിൽ വൻ വർധന. ചരിത്രത്തിലാദ്യമായി എടിഎഫ് വില കിലോലിറ്ററിന് 2 ലക്ഷം രൂപ പിന്നിട്ടു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിലയിൽ ഉണ്ടായ 50 ശതമാനത്തോളം വർധനയാണ് ഇതിന് കാരണം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നതിനാൽ വരും ദിവസങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകൾ ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.

ജെറ്റ് ഇന്ധനത്തിന് പുറമെ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറുകളുടെ വിലയും വർദ്ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറിന് 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയർന്നു. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെയും പെട്രോൾ, ഡീസൽ എന്നിവയുടെയും വിലയിൽ നിലവിൽ മാറ്റമില്ല. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ മാസാവസാനം നടത്തിയ വില പുതുക്കലാണിത്.
India’s ATF prices breach the ₹2 lakh mark for the first time due to rising global crude oil costs. Commercial LPG prices also see a hike of ₹195.50. Expect a significant increase in airfares and dining costs