യുഎഇ ആവശ്യപ്പെട്ടതിനെത്തുടർന്ന് നൽകിയ 2 ബില്യൺ ഡോളറിന്റെ വായ്പ ഈ മാസം തന്നെ തിരിച്ചടയ്ക്കാൻ പാകിസ്ഥാൻ. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് തുക ഉടൻ മടക്കിനൽകാൻ യുഎഇ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ്റെ വിദേശനാണ്യ ശേഖരം ഉയർത്തുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ സുരക്ഷിത നിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണിത്.

സാധാരണഗതിയിൽ ഓരോ വർഷവും കാലാവധി നീട്ടിനൽകാറുള്ള ഈ വായ്പയ്ക്ക് 6 ശതമാനം പലിശയാണ് പാകിസ്ഥാൻ നൽകിവരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ കാലാവധി അവസാനിച്ചപ്പോൾ ആദ്യം ഒരു മാസത്തേക്കും പിന്നീട് ഏപ്രിൽ 17 വരെയും മാത്രമാണ് യുഎഇ സമയം നീട്ടിനൽകിയത്. നിലവിൽ 2100 കോടി ഡോളറിലധികം വിദേശനാണ്യ ശേഖരം കൈവശമുണ്ടെങ്കിലും വൻതുക തിരിച്ചടയ്ക്കുന്നത് വരും മാസങ്ങളിൽ പാകിസ്ഥാൻ്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം.
