ഇന്ത്യൻ ബയോടെക്നോളജി രംഗത്തെ കരുത്തയായ കിരൺ മജുംദാർ ഷാ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചു. 1978ൽ ബെംഗളൂരുവിലെ ഒരു ഗാരേജിൽ നിന്ന് താൻ കെട്ടിപ്പടുത്ത ഏഷ്യയിലെ തന്നെ പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിനെ ഇനി കിരണിന്റെ സഹോദരപുത്രി ക്ലെയർ മജുംദാർ നയിക്കും. മെയ് 5നാണ് കിരൺ മജുംദാർ ഷാ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിൽ കമ്പനിയുടെ നേതൃസ്ഥാനത്ത് നിന്ന് മാറാൻ തനിക്ക് പദ്ധതിയില്ലെന്നും, വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി ക്ലെയർ ചുമതലകൾ ഏറ്റെടുക്കുമെന്നും അവർ വ്യക്തമാക്കി.

37കാരിയായ ക്ലെയർ മജുംദാർ ശാസ്ത്രജ്ഞയും പ്രമുഖ ബിസിനസ്സ് ലീഡറുമാണ്. ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന, കാൻസർ ചികിത്സാ ഗവേഷണ രംഗത്തെ ശ്രദ്ധേയമായ ‘ബിക്കാര തെറാപ്പിറ്റിക്സ്’ (Bicara Therapeutics) എന്ന കമ്പനിയുടെ സ്ഥാപക സിഇഒയാണ് അവർ. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ കമ്പനിക്ക് 1.6 ബില്യൺ ഡോളറിന്റെ വിപണി മൂല്യമുണ്ട്. പ്രശസ്തമായ എംഐടിയിൽ (MIT) നിന്ന് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും കാൻസർ ബയോളജിയിൽ പിഎച്ച്ഡിയും നേടിയ ക്ലെയറിന് ശാസ്ത്രത്തിലും ബിസിനസ്സിലും ഒരുപോലെ അറിവുണ്ട്.
ബയോകോണിന്റെ ഭാവി പ്രവർത്തനങ്ങളിൽ ക്ലെയറിന് പിന്തുണയുമായി കുടുംബത്തിലെ മറ്റു അംഗങ്ങളുമുണ്ടാകും. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫസറായ സഹോദരൻ എറിക് മജുംദാർ, പ്രശസ്ത ഓങ്കോളജിസ്റ്റായ ഭർത്താവ് തോമസ് റോബർട്ട്‌സ് എന്നിവരുടെ സാങ്കേതിക വൈദഗ്ധ്യം കമ്പനിക്ക് മുതൽക്കൂട്ടാകുമെന്ന് കിരൺ മജുംദാർ ഷാ കരുതുന്നു. മരുന്നുകളുടെ ഗവേഷണത്തിലും നിർമ്മാണത്തിലും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ബയോകോണിനെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ക്ലെയറിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Kiran Mazumdar-Shaw has named her niece, Dr. Claire Mazumdar, as the successor to lead Biocon. Discover the impressive credentials of the Bicara Therapeutics CEO who is set to take India’s biotech giant to new heights.
