ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് തോ ലാമും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ (Enhanced Comprehensive Strategic Partnership) എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. 2030ഓടെ ഉഭയകക്ഷി വ്യാപാരം 25 ബില്യൺ ഡോളറായി വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രതിരോധം, സുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.

പ്രധാനമന്ത്രിയും വിയറ്റ്നാം പ്രസിഡന്റും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ 13 സുപ്രധാന ധാരണാപത്രങ്ങളിൽ (MoUs) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ എൻപിസിഐ അന്താരാഷ്ട്ര പേയ്‌മെന്റ് ലിമിറ്റഡും വിയറ്റ്നാമിലെ നാപ്പാസും (NAPAS) തമ്മിലുള്ള ക്യുആർ കോഡ് സഹകരണം ഏറെ ശ്രദ്ധേയമാണ്. കൂടാതെ, അപൂർവ മൂലകങ്ങളുടെ ഖനനത്തിലും സംസ്കരണത്തിലും സഹകരിക്കാൻ ഐആർഇഎൽ ലിമിറ്റഡും വിയറ്റ്നാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിയും കരാറിലായി. കാർഷിക മേഖലയിൽ ഇന്ത്യൻ മുന്തിരിക്ക് വിയറ്റ്നാമിലും വിയറ്റ്നാമീസ് ദുരിയൻ പഴത്തിന് ഇന്ത്യയിലും വിപണി പ്രവേശനം നൽകാനും തീരുമാനിച്ചു.
പ്രതിരോധ മേഖലയിൽ വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ‘ടു-പ്ലസ്-ടു’ ചർച്ചകൾ ആരംഭിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഭീകരവാദം, ഓൺലൈൻ തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ സംയുക്തമായി പോരാടുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. തെക്കൻ ചൈനാ കടലിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച നേതാക്കൾ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തർക്കങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈയും ഹോ ചി മിൻ സിറ്റിയും തമ്മിലുള്ള ‘സിസ്റ്റർ സിറ്റി’ കരാർ നഗര വികസന മേഖലയിലെ സഹകരണം വർധിപ്പിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
PM Narendra Modi and Vietnam President To Lam elevate ties to an “Enhanced Comprehensive Strategic Partnership.” Key highlights include 13 MoUs, QR-based digital payments, defense cooperation, and rare earth mineral mining
