കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് 2.70 ലക്ഷം ടൺ അയല. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത് മത്തിയാണ്. കേരളത്തിൽ മത്തി ലഭ്യത കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. മൽസ്യ ലഭ്യതയിൽ മുൻ വർഷത്തെക്കാൾ 3% വർധനയുണ്ട്. കേരളത്തിൽ ആകെ സമുദ്രമത്സ്യ ലഭ്യത കഴിഞ്ഞ വർഷം 6.24 ലക്ഷം ടൺ ആണ്. ഇത് മുൻ വർഷത്തെക്കാൾ 2% കൂടുതലാണ്. ശക്തമായ മഴയും കപ്പൽ അപകടവും കാരണം മേയ്, ജൂൺ മാസങ്ങളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിനങ്ങളിൽ കുറവുണ്ടായിട്ടും മൊത്തം മത്സ്യ ലഭ്യത കുറയാതെ പിടിച്ചുനിന്നു. 2% വർധനയോടെ രാജ്യത്തു മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും രാജ്യത്തൊട്ടാകെ വർധനയുണ്ട്. ഇന്ത്യയിലാകെ ലാൻഡിങ് സെന്ററുകളിലെ വിറ്റുവരവ് 69,254 കോടി രൂപയും ചില്ലറ വിപണിയിൽ 97,702 കോടി രൂപയുമാണ്. വർധന യഥാക്രമം 10.45%, 8.43% എന്നിങ്ങനെയാണ്. കേരളത്തിൽ ലാൻഡിങ് സെന്ററുകളിൽ 12,665 കോടി രൂപയും ചില്ലറ വിപണിയിൽ 16,681 കോടി രൂപയും വിറ്റുവരവ് ലഭിച്ചിട്ടുണ്ട്. വിപണന കാര്യക്ഷമതയിൽ കേരളം 72.83% എന്ന തോതിൽ രാജ്യത്ത് ഒന്നാമതാണ് .
അയലക്ക് പിന്നാലെ കണവ–കൂന്തൽ വർഗങ്ങൾ, മത്തി, കിളിമീൻ, പാമ്പാട എന്നിവയാണു രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത്.
രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചതു തമിഴ്നാടാണ്. 6.85 ലക്ഷം ടൺ. ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹാർബറുകളിൽ മുന്നിൽ നീണ്ടകരയും, രണ്ടാമതു മുനമ്പവും.
കേരളത്തിൽ മത്തി ലഭ്യത 13% ആയി വർധിച്ചു. സംസ്ഥാനത്ത് 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണു തൊട്ടു പിന്നിൽ. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു.
India’s marine fish production hit 35.7 lakh tonnes this year. While mackerel led nationally, Kerala saw a decade-high surge in Sardines, contributing to its ₹16,681 crore retail market
