വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക് ചരക്കുനീക്കത്തിനുള്ള റെയിൽപ്പാത 2028ൽ കമ്മിഷൻ ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. 1482 കോടി രൂപ ചെലവിൽ 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം 36 മാസത്തിനകം പൂർത്തിയാക്കണം. പാത നിർമിക്കാൻ ഒടുവിൽ പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ഇ ടെൻഡർ ക്ഷണിച്ചു. ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് 9 കിലോമീറ്റർ ഭൂഗർഭപാത ഉൾപ്പെടെയാണ് നിർമിക്കേണ്ടത്.

നടപടി നേരത്തെ പൂർത്തിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പായതിനാൽ ടെൻഡർ വിളിക്കാൻ സാധിക്കാതെ കൊങ്കൺ റെയിൽ പ്രതിസന്ധിയിലായിരുന്നു . പദ്ധതിക്കായി ഭൂമിയേറ്റെടുത്തു കൈമാറാൻ റവന്യു വകുപ്പിനും തടസ്സങ്ങളെ തുടർന്ന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഭൂഗർഭ പാതയൊരുക്കേണ്ടതിന്റെ സാങ്കേതികവിദ്യയും രൂപകൽപ്പനയും തിരഞ്ഞെടുക്കപ്പെടുന്ന നിർമാണകമ്പനി തയ്യാറാക്കണം. ഇലക്‌ട്രിക്കൽ വർക്സ്, സിഗ്‌നൽ, ടെലി കമ്യൂണിക്കേഷൻസ്, ഇന്റഗ്രൽ ടണൽ കമ്യൂണിക്കേഷൻസ്, വീഡിയോ സർവെയ്‌ലൻസ് തുടങ്ങിയവയും പൂർത്തിയാക്കണം. കമ്പനിക്കോ സംയുക്ത കമ്പനികൾക്കോ പങ്കെടുക്കാം. ആഗസ്‌ത് 19ന് പകൽ മൂന്നിന് ടെൻഡർ തുറക്കും. തുരങ്കപാതയ്‌ക്കുള്ള തുക വിഴിഞ്ഞം തുറമുഖ കമ്പനി വിസിൽ വായ്പയായി എടുത്തിട്ടുണ്ട്.
കരാർ രേഖകളിലെ ആർബിട്രേഷൻ വ്യവസ്ഥകൾ സംബന്ധിച്ചുണ്ടായിരുന്ന തർക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടപെട്ട് പരിഹരിച്ചെങ്കിലും കരാർ നടപടികളുമായി മുന്നോട്ടു പോകാനുള്ള ക്ലിയറൻസ് സർക്കാർ നൽകാത്തത് പദ്ധതിയെ അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു.
ഡിസംബറിൽ കരാർ ക്ഷണിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കരാർ നടപടികൾ പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കൊങ്കൺ റെയിൽ കോർപറേഷൻ. ഓഗസ്റ്റിലാണ് കരാർ രേഖകൾ കൊങ്കൺ റെയിൽവേ, വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) നൽകിയത്
Konkan Railway Corporation Limited (KRCL) floats an e-tender for the ₹1,482 crore Vizhinjam-Balaramapuram underground rail link project, targeted for completion by 2028.
