ബോയിംഗ് 787 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ (Fuel control switch) പൈലറ്റ് തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, കൂടുതൽ പരിശോധനകൾക്കായി ഈ ഭാഗം അമേരിക്കയിലേക്ക് അയക്കാൻ ഇന്ത്യൻ വ്യോമയാന അധികൃതർ തീരുമാനിച്ചു. ലണ്ടനിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ സ്വിച്ച് നേരിയ തോതിൽ അമരുമ്പോൾ ‘റൺ’ പൊസിഷനിൽ നിന്നും ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് തനിയെ മാറുന്നുവെന്നായിരുന്നു പൈലറ്റിന്റെ പരാതി.
പ്രാഥമിക പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്താനായില്ലെന്നും സ്വിച്ച് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് വിമാന നിർമ്മാതാക്കളായ ബോയിംഗ് വ്യക്തമാക്കിയത്. എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ അമേരിക്കയിലെ കമ്പനി ആസ്ഥാനത്ത് വെച്ച് ഇത് വീണ്ടും പരിശോധിക്കും. 2025 ജൂണിൽ അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787 വിമാനാപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് അടുത്ത മാസം പുറത്തുവരാനിരിക്കെയാണ് ഈ നിർണായക നീക്കം.
India’s DGCA is sending an Air India Boeing 787 fuel control switch to the US for detailed inspection after a pilot reported a critical runtime malfunction.
