കഴിഞ്ഞ ദിവസം നോർവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചത് ചർച്ചയായിരുന്നു. തുടർന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ ഈ ചോദ്യത്തിനു മറുപടി നൽകിയതാകട്ടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറി (വെസ്റ്റ്) പദവി വഹിക്കുന്ന മലയാളി സിബി ജോർജാണ്. ഇതോടെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്.

കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ അദ്ദേഹം ഈജിപ്തിലെ കെയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 1993ലാണ് സിബി ജോർജ് ഐഎഫ്എസ്സിൽ പ്രവേശിക്കുന്നത്. ജപ്പാൻ, സ്വിറ്റ്സർലൻഡ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായി സേവനം അനുഷ്ഠിച്ച അദ്ദേഹം, മുപ്പതിലധികം വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഇന്ത്യൻ മിഷനുകളിൽ നിർണായക പദവികൾ വഹിച്ചു. വിവിധ തലങ്ങളിലെ രാജ്യാന്തര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മികവുപുലർത്തി.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നോർവീജിയൻ റിപ്പോർട്ടറുടെ കടുത്ത ചോദ്യങ്ങൾക്ക് മുന്നിൽ, രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ചാണ് സിബി ജോർജ് ശക്തമായ പ്രതിരോധം തീർത്തത്. ഡൽഹിയിൽ മാത്രം ഇരുനൂറിലധികം വാർത്താ ചാനലുകൾ പ്രവർത്തിക്കുന്ന ഇന്ത്യയുടെ വ്യാപ്തി മനസ്സിലാക്കാതെ, ചില സന്നദ്ധ സംഘടനകളുടെ റിപ്പോർട്ടുകൾ മാത്രം വായിച്ച് ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി മാധ്യമങ്ങളെ ഒഴിവാക്കുന്നു എന്ന് വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ച എക്‌സ് പോസ്റ്റിന് മറുപടിയായി, വിവാദത്തിന് കാരണക്കാരിയായ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് അദ്ദേഹത്തോട് ഫോൺ അഭിമുഖം ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഈ നയതന്ത്ര ചർച്ചകൾക്ക് പുതിയ രാഷ്ട്രീയ മാനം നൽകിയിരിക്കുകയാണ്.
Meet Sibi George, the veteran IFS officer from Pala, Kerala, who efficiently handled tough questions regarding press freedom during PM Modi’s official visit to Norway.
