തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് യാത്രക്കായി ഇനി ഏക സർവീസായ അമൃത എക്സ്പ്രസ്സ് കാത്തു നിൽക്കേണ്ട. തിരുവനന്തപുരം നോർത്ത് പളനി പോടന്നൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഉടനാരംഭിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് ഇനി കാലതാമസമുണ്ടാകില്ല.
പളനിയിലേക്കുള്ള യാത്രയ്ക്കായി കേരളത്തിൽ നിന്ന് റെയിൽവെ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് കഴിഞ്ഞു. തുടർച്ചയായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് പളനി പോടന്നൂർ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

നിലവിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്. എന്നാൽ ഈ ട്രെയിനിൽ മതിയായ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നവർക്ക് ആശ്വാസമാകും.
കേരളത്തിൽ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതും കോയമ്പത്തൂർ ഈറോഡ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വാണിജ്യ ആവശ്യത്തിന് പോകുന്നതിനുമായി കൊല്ലം ഭാഗത്തുനിന്നും നേരിട്ട് കേരളത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുനലൂർ മധുര വഴി എൽ എച്ച് ബി കോച്ചിൽ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നത്.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് നിലവിൽ അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്, എന്നാൽ ഈ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആദ്യം കോട്ടയത്ത് നിന്നോ കൊല്ലത്തുനിന്നോ പുനലൂർ, മധുര, പളനി വഴി പോടന്നൂർ / കോയമ്പത്തൂർ / ഈറോഡ് എന്നീ സ്റ്റേഷനുകളിൽ ഒന്നിലേക്ക് ട്രെയിൻ സർവീസ് വേണമെന്ന് റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെ മുന്നിലും ആവശ്യം ഉന്നയിച്ചിരുന്നു.കഴിഞ്ഞമാസം ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ കാര്യം ചർച്ച ചെയ്തതിനെ തുടർന്നാണ് തീരുമാനമായത്.
കോട്ടയം കൊല്ലം എന്നീ സ്റ്റേഷനുകളിൽ മെയിന്റനൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരം നോർത്തിൽ നിന്നും സർവീസ് ആരംഭിക്കുകയും അവിടെത്തന്നെ മെയിന്റനൻസ് നടത്തുകയും നടത്തുകയാണ് ഏക പോവഴിയെന്നു വ്യക്തമായി. ഇത് പ്രകാരം പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്ത കോയമ്പത്തൂർ, ഈറോഡ് എന്നിവയ്ക്ക് പകരമായി നിലവിൽ പ്ലാറ്റ്‌ഫോം ലഭ്യതയുള്ള പോടന്നൂർ / മേട്ടുപ്പാളയം സ്റ്റേഷനിലേക്ക് സർവീസ് ആരംഭിക്കുന്നതിന് തത്വത്തിൽ തീരുമാനിക്കുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതികരണം ഇങ്ങനെ.
ആദ്യഘട്ടത്തിൽ വീക്കിലി ട്രെയിൻ എന്ന നിലയിൽ സർവീസ് ആരംഭിക്കണം എന്നാണ് റെയിൽവേയോട് ആവശ്യപ്പെട്ടതെങ്കിലും നിലവിൽ രണ്ട് സർവീസ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്, മാത്രവുമല്ല മലയാളികൾക്ക് ഗുണകരമാകേണ്ട സർവീസിന് കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. ചെങ്കോട്ടയിൽ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിനുകൾ ലഭ്യമാണെന്നിരിക്കെ റെയിൽവേയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.ട്രെയിനിൽ കൃത്യമായ പാസഞ്ചർ ഒക്കുപെൻസി ഉറപ്പാക്കുന്നതിനായി കേരളത്തിലെ ട്രെയിൻ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളായ ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് ആവശ്യമായ ബഫർ ടൈം ഉണ്ടെന്നിരിക്കെ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ തന്നെ റെയിൽവേ ബോർഡ് പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, സി പി ടി എം എന്നിവരുമായി ഫോണിൽ സംസാരിച്ച് കർശന നിർദേശം നൽകുകയും അധികം സ്റ്റോപ്പ് ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകുകയും ചെയ്തു. നിലവിൽ പ്രഖ്യാപിച്ച രണ്ട് സർവീസുകൾക്ക് ശേഷവും ട്രെയിനിന്റെ സർവീസ് തുടരണമെന്ന ആവശ്യവും ഇതിനോടൊപ്പം മുന്നോട്ടുവച്ചു.
Good news for pilgrims! A new special train service will soon start from Thiruvananthapuram North to Palani and Podanur via Punalur, easing travel from South Kerala.
