ഇന്ത്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) അടക്കമുള്ള ഊർജ്ജ സുരക്ഷാ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അമേരിക്കൻ സർക്കാർ. യുഎസിന്റെ അന്താരാഷ്ട്ര നിക്ഷേപ ഏജൻസിയായ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (DFC) ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ പ്രൊജക്റ്റ് നിക്ഷേപമാണിത്. പ്രമുഖ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപകരായ ‘ഐ സ്ക്വയർഡ് കാപ്പിറ്റലുമായി’ (I Squared Capital) ചേർന്നാണ് ഡിഎഫ്സി ഈ നിക്ഷേപ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്.

മേഖലയിലെ സഖ്യകക്ഷികളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഇൻഡോ-പസഫിക് മേഖലയിലേക്ക് അമേരിക്കയുടെ എൽഎൻജി, മറ്റ് ഹൈഡ്രോകാർബണുകൾ, ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയാണ് ഈ വൻ നിക്ഷേപത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ആകെ 3 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി യുഎസിലെ സ്വകാര്യ മൂലധനവും സമാഹരിക്കും.
ദക്ഷിണ-തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും കൽക്കരി ഉപയോഗത്തിൽ നിന്നുള്ള പിൻവാങ്ങലും എൽഎൻജിക്കുള്ള ഡിമാൻഡ് വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഈ വിപണികളിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിന്റെ കുറവ് സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമാകുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനായി എൽഎൻജി ഇറക്കുമതി, സംഭരണം, വിതരണം, അനുബന്ധ സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തുകൊണ്ട് ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുക്കാനാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ഡിഎഫ്സി ലക്ഷ്യമിടുന്നതെന്ന് ഡിഎഫ്സി സിഇഒ ബെൻ ബ്ലാക്ക് വ്യക്തമാക്കി.
The US International Development Finance Corporation (DFC) is partnering with I Squared Capital to invest $1.5 billion in LNG and energy infrastructure across India and Southeast Asia.
