കേരളത്തെ ആഗോള ഭൂപടത്തിലെ മുൻനിര തുറമുഖ ശക്തിയാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റിൽ, 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തുറമുഖ വികസന മേഖലയ്ക്ക് വൻ കുതിപ്പേകുന്നതാണ് ഈ സമഗ്ര പദ്ധതി.

തുറമുഖങ്ങൾ, റോഡ്-റെയിൽ ശൃംഖലകൾ, ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് വർഷം കൊണ്ട് നടപ്പാക്കുന്നതാണ് മിഷൻ സമുദ്ര. കേരളത്തിൻ്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്തെയും ജലാശയങ്ങളെയും കോർത്തിണക്കി സമഗ്ര തുറമുഖ വികസന തന്ത്രമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ വി.ഡി. സതീശൻ വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള കണക്റ്റിവിറ്റി ശക്തമാക്കുന്നതിനായി നിർദിഷ്ട ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ ഇടനാഴി പദ്ധതി വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് തുറമുഖ-തീരദേശ വികസന പ്രഖ്യാപനങ്ങൾ
അന്താരാഷ്ട്ര മാരിടൈം മ്യൂസിയം: മിഷൻ സമുദ്രയുടെ ഭാഗമായി ബാലരാമപുരത്ത് 50 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും. ഇത് കേരളത്തിൻ്റെ സമ്പന്നമായ തുറമുഖ-നാവിക പാരമ്പര്യം വിളിച്ചോതുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകും.
സൗത്ത് കേരള ഇക്കണോമിക് കോറിഡോർ: 50 കോടി രൂപ വകയിരുത്തിയ ഈ പദ്ധതിയിലൂടെ മൂന്ന് തന്ത്രപ്രധാന മേഖലകളെ പരസ്പരം ബന്ധിപ്പിക്കും. ഇതിലൂടെ ആലപ്പുഴയെ കേരളത്തിൻ്റെ ബ്ലൂ ഇക്കണോമി (ബ്ലൂ സമ്പദ്‌വ്യവസ്ഥ) ആസ്ഥാനമായും വികസിപ്പിക്കും.
മദർഷിപ്പ് നിർമാണ ഹബ്ബ്: തുറമുഖ അനുബന്ധ വ്യവസായങ്ങൾക്ക് കരുത്തുപകരാൻ വലിയ മദർഷിപ്പുകൾ നിർമിക്കുന്നതിനുള്ള കപ്പൽ നിർമാണ ഹബ്ബ് സംസ്ഥാനത്ത് സ്ഥാപിക്കും. ഇത്തരം വ്യവസായ കേന്ദ്രങ്ങളിലെ തൊഴിലവസരങ്ങൾ തീരദേശവാസികൾക്കായി സംവരണം ചെയ്യും.
കേരളത്തിൻ്റെ തീരദേശ മേഖലയിലുടനീളം വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നിക്ഷേപം ആകർഷിക്കാനും, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താനും ഈ തുറമുഖ വികസന പദ്ധതികളിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വഴിത്തിരിവാകുന്ന ഈ പദ്ധതികളിലൂടെ കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമായ മാരിടൈം-ബ്ലൂ ഇക്കണോമി ഡെസ്റ്റിനേഷനായി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം
CM V.D. Satheesan announces the ₹400-crore ‘Mission Samudra’ project in the UDF government’s first budget to transform Kerala into a global maritime hub
