മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027ഓടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ജപ്പാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന 16ആമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനായ് തകായിച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമുള്ള പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്ന് ഉറപ്പുനൽകിയ ജപ്പാൻ, ഈ പാതയിൽ അടുത്ത തലമുറയിൽപ്പെട്ട ‘ഇ10 ഷിൻകാൻസെൻ’ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള ലക്ഷ്യത്തെയും സ്വാഗതം ചെയ്തു. കൂടാതെ, മുംബൈ മെട്രോ ലൈൻ 11, ബംഗളൂരു മെട്രോ ഫേസ് 3 ഉൾപ്പെടെ ജപ്പാൻ ധനസഹായം നൽകുന്ന മറ്റ് നാല് വികസന പദ്ധതികളുടെ പുരോഗതിയും ഇരു നേതാക്കളും അവലോകനം ചെയ്തു.

മുംബൈ-അഹമ്മദാബാദ് ഇടനാഴിക്ക് പുറമെ, രാജ്യത്തുടനീളം 7,000 കിലോമീറ്ററിലായി വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ഭാവി അതിവേഗ റെയിൽ പദ്ധതികളിൽ സഹകരിക്കാനുള്ള സന്നദ്ധതയും ജപ്പാൻ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ റെയിൽ ഇടനാഴികളുടെ വികസനത്തിൽ പങ്കാളികളാകാൻ ജാപ്പനീസ് കമ്പനികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിക്കുകയും, ജപ്പാന്റെ നൂതന ഗതാഗത സാങ്കേതികവിദ്യയും ഇന്ത്യയുടെ വിദഗ്ദ്ധ തൊഴിൽ ശേഷിയും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നെക്സ്റ്റ് ജനറേഷൻ മൊബിലിറ്റി പാർട്ണർഷിപ്പ്, കപ്പൽ നിർമ്മാണ മേഖല, പ്രതിരോധം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനും ഉച്ചകോടിയിൽ ധാരണയായി.
Japan backs India’s goal to launch the Mumbai-Ahmedabad bullet train by 2027, featuring next-gen E10 Shinkansen trains and expanding to metro projects
