ഗാസാ യുദ്ധത്തെത്തുടർന്ന് ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനിക സാമഗ്രികളും കയറ്റി അയക്കുന്നത് അന്താരാഷ്ട്ര ബാധ്യതകളുടെ ലംഘനമാണെന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ രംഗത്ത്. സ്ട്രാറ്റജിക്, ഡ്യുവൽ-യൂസ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നിയമപരമായ സംവിധാനമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര നിയമങ്ങൾ പാലിച്ചും അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായുമാണ് മറ്റ് രാജ്യങ്ങളിലേക്ക് ഇത്തരം സാങ്കേതികവിദ്യകളും സാമഗ്രികളും കൈമാറുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വഴി വംശഹത്യ നിരോധന കരാറുകളും ജനീവ കരാറുകളും ഇന്ത്യ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്ന 42 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ആംനസ്റ്റി പുറത്തുവിട്ടത്.
2023 ഒക്ടോബർ 7 മുതൽ 2025 നവംബർ 30 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് 2,596 ആയുധ ശൃംഖലാ ഷിപ്പ്മെന്റുകൾ അയച്ചതായി ആംനസ്റ്റി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കയറ്റുമതി ചെയ്യുന്ന സാമഗ്രികൾ യുദ്ധക്കുറ്റങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ആംനസ്റ്റിയുടെ ആരോപണങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം നേരിട്ട് പ്രതികരണം നൽകിയില്ല.
MEA states India’s strategic and dual-use exports to Israel comply with domestic laws and international obligations, responding to Amnesty International’s report
