അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയൊരുക്കുകയാണ് കേര (കേരള ക്ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്). ഉൽപ്പനങ്ങൾ വിപണികളിലേക്ക് എത്തിക്കാന്‍ ശേഷിയുള്ള അഗ്രി-ഫുഡ് എം.എസ്.എം.ഇ.കളെ സാമ്പത്തികമായും സാങ്കേതികമായും ശാക്തീകരിക്കുന്നതിനായി ഒരു സംരംഭത്തിന് പരമാവധി ഒന്നരക്കോടി രൂപ വരെ ഗ്രാന്റ് ലഭ്യമാക്കും. 50 ലക്ഷം രൂപയിലധികം നിക്ഷേപമുള്ള മൈക്രോ യൂണിറ്റുകളെയും പരിഗണിക്കും.

ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേരപ്രൊജക്ടിന്റെ ഭാഗമായിട്ടാണ് കേര സ്മാര്‍ട്ട് പദ്ധതി (KERA SMART -Strengthening and Modernising Agro MSMEs for Resilience and Transformation) ആവിഷ്കരിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ കേര സ്മാര്‍ട്ട് പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശന് പ്രകാശനം ചെയ്തു.
സംസ്ഥാനത്തെ അഗ്രി-ഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം എന്നിവയിലൂടെ പുതിയ വളര്‍ച്ചയിലേക്ക് നയിക്കുന്ന പദ്ധതിയായിരിക്കും ‘കേര സ്മാര്‍ട്ട്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും സംസ്കരണ ശേഷിയും വര്‍ധിപ്പിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്കരിച്ച് ആഭ്യന്തര-കയറ്റുമതി ശക്തമാക്കും. ഇത്തരം ഉത്പന്നങ്ങൾ വിപണികളിലേക്ക് എത്തിക്കാന്‍ ശേഷിയുള്ള അഗ്രി-ഫുഡ് എം.എസ്.എം.ഇ.കളെ സാമ്പത്തികമായും സാങ്കേതികമായും ശാക്തീകരിക്കുന്നതിനായി ഒരു സംരംഭത്തിന് പരമാവധി ഒന്നരക്കോടി രൂപ വരെ ഗ്രാന്റ് ലഭ്യമാക്കും. കുറഞ്ഞത് മൂന്ന് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതും മികച്ച വികസന സാധ്യതയുള്ളതുമായ എം.എസ്.എം.ഇ. യൂണിറ്റുകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഉല്‍പ്പാദന, സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട- ഇടത്തരം യൂണിറ്റുകളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യന്ത്രസാമഗ്രികളില്‍ 50 ലക്ഷം രൂപയിലധികം നിക്ഷേപമുള്ള മൈക്രോ യൂണിറ്റുകളെയും പരിഗണിക്കും.
Kerala government launches the KERA SMART scheme in collaboration with World Bank, offering financial grants up to Rs 1.5 crore for agri-food MSMEs to boost processing, value addition, and exports.
