2021 മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി സർക്കാർ ഏകദേശം 557.51 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗേതര രാജ്യസഭയിൽ അറിയിച്ചു. സിപിഐ(എം) അംഗം വി. ശിവദാസന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ്, ഈ കാലയളവിൽ പ്രധാനമന്ത്രി 77 രാജ്യങ്ങൾ സന്ദർശിച്ചതായി മന്ത്രി വ്യക്തമാക്കിയത്. സന്ദർശനങ്ങളും തുടർന്ന് ഒപ്പുവെച്ച ധാരണാപത്രങ്ങളും വിവിധ മേഖലകളിൽ അന്താരാഷ്ട്ര പങ്കാളിത്തം മെച്ചപ്പെടുത്താൻ സഹായിച്ചതായും സർക്കാർ വ്യക്തമാക്കി.
ഫെബ്രുവരിയിൽ നടന്ന ഇസ്രായേൽ സന്ദർശനത്തിനായി 11.92 കോടി രൂപയും, മെയ് മാസത്തെ ഫ്രാൻസ്-സ്ലോവാക് റിപ്പബ്ലിക് സന്ദർശനത്തിനായി 4.77 കോടി രൂപയും, ജൂണിലെ സെയ്ഷെൽസ് സന്ദർശനത്തിനായി 8.22 കോടി രൂപയും ഈ കാലയളവിൽ ചെലവഴിച്ചതായി 35 പേജുള്ള മറുപടിയിൽ പറയുന്നു. 2021നും 2026നും ഇടയിൽ വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെന്നും, ഈ കാലയളവിലെ മൊത്തത്തിലുള്ള വിദേശ നിക്ഷേപം 381.8 ബില്യൺ ഡോളറാണെന്നും സർക്കാർ അറിയിച്ചു. ഈ ധാരണാപത്രങ്ങളിൽ 44 എണ്ണം യു.എ.ഇയുമായും, 33 എണ്ണം ഫ്രാൻസസുമായും, 16 എണ്ണം ഇസ്രായേലുമായും, 8 എണ്ണം അമേരിക്കയുമായും ആണ് ഒപ്പുവെച്ചിട്ടുള്ളത്. ഇസ്രായേലുമായുള്ള കരാറുകളിൽ സുരക്ഷാ സേവനങ്ങളിലെ സഹകരണവും MASAV പ്ലാറ്റ്‌ഫോമിൽ UPI നടപ്പിലാക്കുന്നതും ഉൾപ്പെടുന്നു.
അതേസമയം യുഎസുമായുള്ള കരാറുകൾ അമേരിക്കയുടെ തന്ത്രപരവും സാമ്പത്തികവുമായ താൽപ്പര്യങ്ങളാണ് പ്രധാനമായും സേവിക്കുന്നതെന്ന് ഡോ. ശിവദാസൻ ആരോപിച്ചു. സന്ദർശിച്ച രാജ്യങ്ങളുടെയോ ഒപ്പുവെച്ച കരാറുകളുടെയോ എണ്ണത്തിലല്ല, മറിച്ച് നടപ്പിലാക്കിയ പദ്ധതികൾ, ലഭ്യമാക്കിയ നിക്ഷേപങ്ങൾ, സൃഷ്ടിച്ച തൊഴിലവസരങ്ങൾ, ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രകടമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വിദേശ സന്ദർശനത്തിന്റെ വിജയം വിലയിരുത്തേണ്ടതെന്ന് ശിവദാസൻ അഭിപ്രായപ്പെട്ടു.
The Indian government spent ₹557.51 crore on PM Narendra Modi’s visits to 77 foreign countries between 2021 and July 2026, Minister Pabitra Margherita informed Rajya Sabha
