ടാറ്റാ ഗ്രൂപ്പിൽ രൂപപ്പെട്ട അഭിപ്രായവ്യത്യാസങ്ങളുടെയും ആശങ്കകളുടെയും പശ്ചാത്തലത്തിൽ, നോയൽ ടാറ്റയും എൻ. ചന്ദ്രശേഖരനും കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും (PMO) വെവ്വേറെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതായി റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, എയർ ഇന്ത്യയുടെയും ടാറ്റ ഡിജിറ്റലിന്റെയും നഷ്ടങ്ങൾ, സെമികണ്ടക്ടർ പദ്ധതികൾ, കമ്പനിയുടെ പുതിയ ദിശ, ഭരണപരമായ ആശങ്കകൾ എന്നിവയാണ് പ്രധാനമായും ചർച്ചയായത്. അടുത്ത വർഷം ഫെബ്രുവരിയിൽ തന്റെ കാലാവധി അവസാനിക്കുമ്പോൾ മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കില്ലെന്ന് ആഗസ്റ്റ് 12നാണ് ചന്ദ്രശേഖരൻ പ്രഖ്യാപിച്ചത്.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, ടാറ്റ സൺസിന്റെ ഭൂരിപക്ഷ ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയർമാൻ നോയൽ ടാറ്റ പുതിയ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ടാറ്റ സൺസ് ലിസ്റ്റ് ചെയ്യാത്ത കമ്പനിയായി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഈ മാസം അവസാനത്തോടെ നോയൽ ടാറ്റ റിസർവ് ബാങ്ക് (RBI) ഉദ്യോഗസ്ഥരെ കാണാൻ ഒരുങ്ങുന്നുണ്ട്. കമ്പനിയുടെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടാറ്റ ഗ്രൂപ്പിലെ നേതൃമാറ്റത്തിനുള്ള സുഗമമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിൽ, ഗ്രൂപ്പിന്റെ നയപരമായ തീരുമാനങ്ങളിൽ നോയൽ ടാറ്റയും ടാറ്റ ട്രസ്റ്റും കൂടുതൽ സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. ചന്ദ്രശേഖരന്റെ പടിയിറക്കത്തിന് മുന്നേ സർക്കാരിനെയും ഉന്നത തലങ്ങളെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത് ടാറ്റ ഗ്രൂപ്പിന്റെ ഭാവി കാര്യങ്ങളിൽ നിർണ്ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Ahead of N Chandrasekaran stepping down as Tata Sons Chairman, Noel Tata and Chandrasekaran briefed the Union Govt and PMO on Tata Group concerns and plans
