ആപ്പിൾ തങ്ങളുടെ വിതരണ ശൃംഖല ചൈനയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിൾ ഉൽപ്പന്ന നിർമാതാക്കളായ തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ ഇന്ത്യയിൽ 300 ഏക്കർ വിസ്തൃതിയുള്ള ഐഫോൺ നിർമാണ കാമ്പസ് ഒരുക്കുന്നു. കർണാടകയിലെ ദേവനഹള്ളിയിലാണ് ഫോക്‌സ്‌കോൺ കാമ്പസ് വരുന്നത്. പ്ലാന്റിലെ 30000 തൊഴിലാളികൾക്കുള്ള ഡോർമിറ്ററികൾ അടക്കമാണിത്. ഈ റെസിഡൻഷ്യൽ കോംപ്ലക്‌സ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ താമസ സൗകര്യമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കളായ കമ്പനി ദേവനഹള്ളിയിലെ പ്രവർത്തനത്തിനായി 2.56 ബില്യൺ ഡോളറാണ് ചിലവിടുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്പിൾ സിഇഒ ടിം കുക്കിനോട് ഇന്ത്യയിലെ നിർമാണം നിർത്താൻ നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ നിർദേശം ആപ്പിളിന്റെ പദ്ധതികളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ അഭിപ്രായങ്ങൾക്കിടയിലും, യുഎസ് വിപണിയിലേക്ക് ഉദ്ദേശിക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ചൈനയ്ക്ക് പകരം ഇന്ത്യയിലായിരിക്കും നിർമ്മിക്കുകയെന്നും കമ്പനി ഈ ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി മുന്നേറുകയാണെന്നും ടിം കുക്ക് അറിയിച്ചിരുന്നു.

ഈ പ്രതിബദ്ധതയുടെ തെളിവായാണ് കർണാടകയിലെ ഫോക്‌സ്‌കോണിന്റെ ദേവനഹള്ളി സൗകര്യത്തിൽ കാണുന്നത്. ഫോക്‌സ്‌കോണിന്റെ പ്രവർത്തന ചട്ടക്കൂടിന് അത്യാവശ്യമായ ഡോർമിറ്ററികളുടെ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തുടരുകയാണ്. ഡിസംബറോടെ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചൈനയിലേതിനു സമാനമായി ഫോക്സ്കോൺ നേരത്തെ തമിഴ്‌നാട്ടിൽ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സുകൾ സ്ഥാപിച്ചിരുന്നു. ശ്രീപെരുമ്പത്തൂരിലെ പ്രവർത്തനങ്ങൾ 18000 തൊഴിലാളികളെ ഉൾക്കൊള്ളുന്നതാണ്. മാനേജ്മെന്റ് ജീവനക്കാർ ഒഴികെയുള്ള ഫാക്ടറി തൊഴിലാളികൾക്കായാണ് പ്രത്യേക താമസ സൗകര്യം.
Foxconn is investing $2.56 billion in its Devanahalli campus in India to significantly boost iPhone production, aiming for 100,000 iPhones by December. This strategic move supports Apple’s shift away from China and includes housing for 30,000 workers.