ഏതു പട്ടിക്കും ഒരു ദിവസം വരും എന്നാണല്ലോ. എന്നാൽ പണം കൊണ്ട് എല്ലാ ദിവസവും തന്റേതാക്കി മാറ്റിയ ഒരു നായയുണ്ട്. നായയെന്നോ പട്ടിയെന്നോ വിളിച്ചുകൂടാ, പട്ടി സാർ എന്നു വിളിക്കണം! കാരണം, ഇറ്റലിക്കാരനായ ഗുന്തർ ആറാമൻ എന്ന ജർമൻ ഷെപ്പേർഡിന്റെ ആസ്തി 3400 കോടിയോളം രൂപയാണ്. പ്രൈവറ്റ് ജെറ്റിലെ യാത്രയും പേഴ്സണൽ സ്റ്റാഫുമൊക്കെയായി ഈ വമ്പൻ സമ്പാദ്യത്തിന് ഒത്ത ജീവിതമാണ് ഗുന്തറിന്റേത്.
1992ൽ കോടീശ്വരിയായ കാർലോട്ട ലെയ്ബൻസ്റ്റീൻ തന്റെ വിൽപ്പത്രത്തിൽ വളർത്തുനായ ഗുന്തർ മൂന്നാമന് 80 മില്യൺ ഡോളർ എഴുതിവെച്ചതോടെയാണ് കോശീശ്വര നായയുടെ കഥ തുടങ്ങുന്നത്. ഗുന്തർ മൂന്നാമനു ശേഷമുള്ള നായ പിൻഗാമികൾക്ക് ആ സ്വത്ത് കൈമാറി വരും എന്നാണത്രേ വിൽപ്പത്രത്തിൽ ഉള്ളത്. ആ മൂന്നാമന്റെ പിൻഗാമിയാണ് ഈ ഗുന്തർ ആറാമൻ. ഇവരുടെ കുടുംബ സുഹൃത്തും സംരംഭകനുമായ മൗറീസിയോ മിയാനാണ് സമ്പത്ത് കൈകാര്യം ചെയ്യുന്നത്.

ഗുന്തർ ട്രസ്റ്റിലൂടെ മിയാൻ പല നിക്ഷേപങ്ങൾ നടത്തി ആസ്തി 400 മില്യൺ ഡോളറാക്കിയെന്ന് പറയപ്പെടുന്നു. മിയാമിയിൽ 7.5 മില്യൺ ഡോളറിന്റെ മാൻഷൻ ഗുന്തർ ആറാമന്റെ പേരിലുണ്ടായിരുന്നു. പോപ് താരം മഡോണയിൽനിന്നും വാങ്ങിയ മാൻഷൻ പിന്നീട് 29 മില്യൺ ഡോളറിന് വിൽപന നടത്തി. ഗുന്തറിന്റെ പരിചരണത്തിനായി മാത്രം 27 ജീവനക്കാരാണ് ഉള്ളതത്രേ. ആഢംബര കാറും പ്രൈവറ്റ് ജെറ്റിലെ കറക്കവും സ്വർണം പൂശിയ സ്റ്റേക് തീറ്റയും എല്ലാമായി സമ്പന്ന ജീവിതമാണ് ഗുന്തറിന്റേത്. നെറ്റ്ഫ്ലിക്സ് കുറച്ചുമുൻപ് ഗുന്തർസ് മില്യൺസ് എന്ന പേരിൽ ഡോക്യുസീരീസ് ഇറക്കിയിരുന്നു.
അതേസമയം നായയെ സമ്പന്നനാക്കിയതിനു പിന്നിൽ നികുതി വെട്ടിക്കാനും ശ്രദ്ധ പിടിച്ചുപറ്റാനുമുള്ള കളിയാണെന്നുമുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. നായയ്ക്കുള്ള വിൽപ്പത്രാവകാശം എന്ന പേരിലും മറ്റ് വഴികളിലൂടെയും ഗുന്തർ ട്രസ്റ്റിലൂടെ മിയാൻ നിരവധി ഇറ്റാലിയൻ നികുതി നിയമങ്ങൾ ലംഘിക്കുന്നതായാണ് ആരോപണം. നായയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി നിരവധി ബിസിനസ്സുകളിൽ മിയാൻ വിജയം കൊയ്തതായും വിമർശകർ പറയുന്നു. ഇങ്ങനെ നായയുടെ ജീവിതം ആഢംബര പൂർണമാണെങ്കിലും അതിനുപിന്നിലെ കഥ കെട്ടിച്ചമച്ചതാണ് എന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്.
Meet Gunther VI, the German Shepherd from Italy, dubbed the world’s richest dog with a staggering ₹3400 crore fortune. While he enjoys private jets and a lavish lifestyle, allegations of tax evasion and publicity stunts surround his immense wealth.