ചിറകുകളുള്ള വീൽചെയറാണ് രാജ്കുമാർ ഹെറോജിത് സിങ് (Squadron Leader Rajkumar Herojit Singh) എന്ന ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥന്റേത്. കാലുകൾ തളർന്നിട്ടും ജീവിതം തളരാതെ മുന്നേറിയ സ്ക്വാഡ്രൺ ലീഡർ രാജ്കുമാർ നേടിയ നേട്ടങ്ങൾ നിരവധിയാണ്. ചാംപ്യൻ സ്വിമ്മർ കൂടിയായ അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളെ നീന്തിയും ‘പറന്നും’ തോൽപ്പിച്ചു. ആ വിജയങ്ങളോടെ ഹെറോജിത് യഥാർത്ഥ ഹീറോയാകുന്നു.
ഫൈറ്റർ പൈലറ്റ് കേഡറ്റ്, കമ്മീഷൻഡ് ഓഫീസർ, പാരാ സ്വിമ്മിങ് ചാംപ്യൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് രാജ്കുമാറിന്. 1989ൽ മണിപ്പൂരിൽ ജനിച്ച രാജ്കുമാർ ഹെറോജിത് സിങ് ബിടെക് പൂർത്തിയാക്കിയതിനു ശേഷമാണ് നാഷണൽ ഡിഫൻസ് അക്കാഡമിയിൽ (NDA) ചേരുന്നത്. പഠനകാലയളവിൽത്തന്നെ നീന്തലിനും മറ്റുമായി അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളെത്തി.

2011ൽ ഫൈറ്റർ ട്രെയിനിങ് വിങ്ങിലെ പരിശീലനപ്പറക്കലിനിടെയാണ് രാജ്കുമാറിന് അപകടം സംഭവിക്കുന്നത്. പരിശീലപ്പറക്കലിൽ അപകടം സംഭവിച്ച് നട്ടെല്ലിനു പരുക്കേറ്റു. അതോടെ ജീവിതം വീൽചെയറിലായി. അക്കാലത്ത് എയർ ഫോഴ്സ് സ്വപ്നം പൊലിയുമെന്ന ഘട്ടം വന്നു. എന്നാൽ എയർ ഫോഴ്സിൽ ഫ്ലയിങ്ങ് ആവശ്യമില്ലാത്ത രംഗത്ത് സേവനമനുഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന അധികൃതർ ചെവികൊണ്ടു. തുടർന്ന് 2013ൽ അക്കൗണ്ട്സ് ബ്രാഞ്ചിൽ ഫ്ലൈയിംഗ് ഓഫീസറായി അദ്ദേഹം നിയമിതനായി. ആഗോളതലത്തിൽ തന്നെ ഏതെങ്കിലും സായുധ സേനയിൽ കമ്മീഷൻ ചെയ്യപ്പെടുന്ന വീൽചെയറിലുള്ള ആദ്യ കേഡറ്റാണ് രാജ്കുമാറെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നീന്തലിനോടുള്ള അഭിനിവേശവും അദ്ദേഹം തുടർന്നു. പാരാ-സ്വിമ്മിംഗിലേക്ക് കടന്ന രാജ്കുമാർ 2023ൽ ചൈനയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. തുടർന്ന് 2024ൽ ദേശീയ പാരാ സ്വിമ്മിംഗ് ചാംപ്യൻഷിപ്പിൽ അദ്ദേഹം രണ്ട് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കഴിവു തെളിയിച്ചു.
Discover Squadron Leader Rajkumar Herojit Singh’s inspiring journey: from a life-altering incident to becoming a commissioned officer and a champion para-swimmer.