ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Islamabad International Airport) പ്രവർത്തന നിയന്ത്രണം യുഎഇയ്ക്ക് കൈമാറാൻ പാകിസ്താൻ സർക്കാർ അനുമതി നൽകി. ഗവൺമെന്റ്-ടു-ഗവൺമെന്റ് (G2G) മോഡലിൽ കരാർ അന്തിമമാക്കി നടപ്പാക്കാനാണ് തീരുമാനം. പ്രധാന സർക്കാർ ആസ്തികളുടെ മാനേജ്മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള പാകിസ്താന്റെ നീക്കത്തിന്റെ ഭാഗമായാണിത്.

കരാറിന്റെ വ്യവസ്ഥകൾ അന്തിമമാക്കുന്നതിന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ചർച്ചാ സമിതിയെ സർക്കാർ രൂപീകരിച്ചു. വിദേശ നിക്ഷേപം ആകർഷിക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനുമാണ് വിമാനത്താവള മാനേജ്മെന്റ് യുഎഇയ്ക്ക് കൈമാറുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
2018ൽ പ്രവർത്തനം തുടങ്ങിയ ഇസ്‌ലാമാബാദ് എയർപോർട്ട് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. പ്രതിവർഷം ഏകദേശം 15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിന്റെ ശേഷി 25 ദശലക്ഷമായി ഉയർത്താനുള്ള പദ്ധതിയിലാണ് പാകിസ്താൻ. എന്നാൽ, പ്രവർത്തന പ്രശ്‌നങ്ങളും സാമ്പത്തിക നഷ്ടങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള തീരുമാനം വന്നത്.
Pakistan has approved a G2G deal to hand over operational control of Islamabad International Airport to the UAE, aiming to boost efficiency and attract foreign investment.