ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെ ജില്ലയിൽ വീണ്ടും വൻ തട്ടിപ്പ്. മുതിർന്ന പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരിൽനിന്നാണ് 85.5 ലക്ഷം രൂപ തട്ടിയെടുത്തത്. ഉദയംപേരൂർ സ്വദേശിക്ക് 65.45 ലക്ഷം, തൃക്കാക്കര നിവാസിക്ക് 12.5 ലക്ഷം, എളമക്കര സ്വദേശിക്ക് 7.5 ലക്ഷം രൂപ വീതം എന്നിങ്ങനെയാണ് നഷ്ടമായത്.

നിക്ഷേപങ്ങൾക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ നടന്നത്. ഉദയംപേരൂർ സ്വദേശിയിൽ നിന്ന് ഇന്ത്യൻ, യുഎസ് ഓഹരി വിപണികളിലെ പ്രീ-മാർക്കറ്റ് ട്രേഡിംഗ് വഴി 8–15% ലാഭം ഉറപ്പുനൽകാമെന്ന വ്യാജവാഗ്ദാനത്തിലൂടെ 16 ഇടപാടുകളിലായി 65.45 ലക്ഷം രൂപ തട്ടിയെടുത്തു.
രണ്ടാമത്തെ കേസിൽ, കൊല്ലം സ്വദേശിയും തൃക്കാക്കരയിൽ താമസിക്കുന്നയാളുമായ വ്യക്തിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാമെന്ന പേരിൽ 12.5 ലക്ഷം രൂപ തട്ടിയെടുത്തു. ‘5Paisa v592 Traders Hub’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് തട്ടിപ്പ് നടന്നത്. മൂന്നാമത്തെ കേസിൽ, ‘Naka Solutions’ എന്ന പേരിൽ പ്രവർത്തിച്ച ഓൺലൈൻ ഷെയർ ട്രേഡിംഗ് സ്കീം വഴിയാണ് 66 വയസ്സുകാരിയിൽ നിന്ന് 7.5 ലക്ഷം രൂപ തട്ടിയെടുത്തത്.
അതേസമയം, ഓൺലൈൻ ട്രേഡിങ്ങിലൂടെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ പണം എത്തിയ അക്കൗണ്ടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്ത്യയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായാണ് പ്രാഥമിക കണ്ടെത്തൽ.
Three residents, including a senior citizen, from Eranakulam lost over ₹85.5 lakh to online fraudsters promising high returns on bogus trading schemes.