സംസ്ഥാനത്തിന്റെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് ബൃഹത് പദ്ധതികൾ കിൻഫ്ര പാർക്കുകളിൽ പ്രവർത്തനസജ്ജമായി. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ വി- ഗാർഡ് ഇന്നൊവേഷൻ ക്യാംപസ് ഫെബ്രുവരി 10നും പെരുമ്പാവൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉത്പാദന യൂണിറ്റ് 11നും വ്യവസായ് വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

കാക്കനാട് പാർക്കിൽ മൂന്ന് ഏക്കർ സ്ഥലത്ത് ഭൂഗർഭ നില ഉൾപ്പെടെ 11 നിലകളിലായി 1,10,338 ചതുരശ്ര അടി വിസ്തീർണത്തിലാണ് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് മേഖലയിലെ പഠന ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ക്യാംപസിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. ഇവിടെ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. 2021 ജനുവരിയിലാണ് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നൊവേഷൻ ക്യാംപസ് സ്ഥാപിക്കാൻ വി-ഗാർഡിന് ഭൂമി അനുവദിച്ചത്. 2023 ഏപ്രിലിൽ നിർമാണം തുടങ്ങിയ പദ്ധതി രണ്ടരവർഷംകൊണ്ട് പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടമായി 200 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു യൂണിറ്റിനുകൂടി പദ്ധതിയിട്ടിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ 600 പേർക്കുകൂടി ഇവിടെ തൊഴിൽ നൽകാനാകും.
പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിലെ 28 ഏക്കർ സ്ഥലത്ത് നിലവിലുണ്ടായിരുന്ന 15,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നവീകരിച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് (ESDM) കമ്പനിയായ കെയ്ൻസ് ടെക്‌നോളജീസ് ആദ്യഘട്ട ഉത്പാദന യൂണിറ്റ് തുറക്കുന്നത്. 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കെയ്ൻസിന് ഭൂമി കൈമാറിയത്. നാലുമാസംകൊണ്ട് ആദ്യഘട്ടം സജ്ജമായി. രണ്ടാംഘട്ടമായി നിർമിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ബീറ്റ ബിൽഡിംഗിന്റെ നിർമാണോദ്ഘാടനവും 11ന് നടക്കും. തുടർന്ന് 80,000 ചതുരശ്ര അടി വരുന്ന ഗാമ, ഒരു ലക്ഷം ചതുരശ്ര അടി വരുന്ന ഡെൽറ്റ എന്നീ സമുച്ചയങ്ങൾകൂടി പദ്ധതിയുടെ ഭാഗമായി കെയ്ൻസ് നിർമിക്കും. 350 കോടിയുടെ നിക്ഷേപവും വലിയതോതിലുള്ള തൊഴിലവസരങ്ങളുമാണ് പെരുമ്പാവൂരിലും പ്രതീക്ഷിക്കുന്നത്. വാഹനങ്ങൾ, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തിൽ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ രൂപകൽപനചെയ്ത് നിർമിക്കുന്ന, മൈസൂരു ആസ്ഥാനമായ കെയ്ൻസിന് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉത്പാദന യൂണിറ്റുകളുള്ളത്. കേരളത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന സർവീസ് സെന്റർ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.
കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ രണ്ട് സ്ഥാപനങ്ങളും നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇലക്ട്രിക്കൽ- ഇലക്ട്രോണിക്‌സ് രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം നൂതനസാങ്കേതിക ഉപകരണങ്ങളുടെ നിർമാണവും നൈപുണ്യ വികസനവും ഇവിടെത്തന്നെ സാധ്യമാകും. ഇലക്ട്രോണിക്‌സ് നിർമാണരംഗത്തെ വളർന്നുവരുന്ന നൂതന വ്യാവസായിക കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Kerala Industries Minister P. Rajeev to inaugurate mega electronics projects by V-Guard and Kaynes Technology at KINFRA parks, bringing ₹465 Cr investment and hundreds of jobs.
