നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഫലപ്രദമായി നിരോധിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ വ്യാപാര നടപടികൾ സ്വീകരിക്കാൻ അമേരിക്കൻ ട്രേഡ് റപ്രസെന്റേറ്റീവ് (USTR) ശുപാർശ ചെയ്തു. യു.എസിന്റെ 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം ഈ രാജ്യങ്ങളുടെ നയങ്ങൾ അമേരിക്കൻ വാണിജ്യത്തിന് തടസ്സമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ചൈന, യുകെ, യുഎഇ തുടങ്ങിയ പ്രമുഖ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾ ഇത്തരം നിയമവിരുദ്ധ ഇറക്കുമതി തടയാത്തത് അംഗീകരിക്കാനാവില്ലെന്നും ഇത് അമേരിക്കൻ തൊഴിലാളികൾക്ക് ആഗോളതലത്തിൽ കടുത്ത മത്സരമുണ്ടാക്കുന്നുവെന്നും യു.എസ് ട്രേഡ് റപ്രസെന്റേറ്റീവ് അംബാസഡർ ജാമിസൺ ഗ്രീർ വ്യക്തമാക്കി.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നേരിട്ട രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക ഇറക്കുമതി നികുതി ചുമത്താനാണ് യു.എസ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കാൻ തയാറായ രാജ്യങ്ങൾക്ക് 10 ശതമാനവും, അല്ലാത്ത രാജ്യങ്ങൾക്ക് 12.5 ശതമാനവും അധിക നികുതി ചുമത്തിയേക്കും. കൂടാതെ വസ്ത്രങ്ങൾക്കും തുണിത്തരങ്ങൾക്കുമായി പ്രത്യേക നികുതി വ്യവസ്ഥയും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ നീക്കം വന്നിരിക്കുന്നത്. നിർദ്ദിഷ്ട നടപടികളിൽ ജൂലൈ 6 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്നും അന്തിമ തീരുമാനം അതിനുശേഷമായിരിക്കുമെന്നും യു.എസ് ഭരണകൂടം അറിയിച്ചു.
The US has proposed additional import tariffs on 60 countries, including India, under Section 301 for failing to ban imports made with forced labour
