ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട (ഫേസ് II) നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 10 സ്റ്റേഷനുകളും 10.58 കിലോമീറ്ററുമുള്ള ഈ പുതിയ പാതയുടെ നിർമ്മാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ലക്ഷ്യമിടുന്നത്.

ഇതിന് പിന്നാലെയുള്ള ട്രയൽ റൺ, സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയ്ക്ക് ശേഷം 2027 ഓഗസ്റ്റിൽ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ സ്റ്റേഷനുകൾക്കായുള്ള പൈലിംഗ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ പാതയുടെ 85 ശതമാനത്തോളം പൈലിംഗ് ജോലികളും ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള 3.5 കിലോമീറ്റർ നീളമുള്ള സൂപ്പർ സ്ട്രക്ചർ നിർമ്മാണവും ഇതിനോടകം വിജയകരമായി പൂർത്തിയായിട്ടുണ്ട്.
അതേസമയം, ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പൈപ്പ്‌ലൈൻ ജംഗ്ഷൻ മുതൽ പടമുകൾ വരെയുള്ള ഭാഗത്തെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പൈപ്പ്‌ലൈൻ, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പുകൾ, കെഎസ്ഇബിയുടെ ഹൈ-വോൾട്ടേജ് ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നു.
ജെഎൽഎൻ സ്റ്റേഡിയം-പാലാരിവട്ടം ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ താമസം നിർമ്മാണത്തെ ബാധിച്ചിരുന്നെങ്കിലും, നിലവിൽ പ്രതിസന്ധികളെല്ലാം പരിഹരിച്ച് പൈലിംഗ് ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ ട്രാക്ക് നിർമ്മാണം, സിഗ്നലിംഗ്, പവർ സപ്ലൈ എന്നിവയ്ക്കുള്ള കരാറുകളെല്ലാം അന്തിമമാക്കിയതിനാൽ മഴക്കാലത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.
KMRL is fast-tracking Kochi Metro Phase 2 from JLN Stadium to Infopark. Construction is set to finish by June next year, with the final commercial launch planned for August 2027.
