നീണ്ട 27 വർഷങ്ങൾക്കു ശേഷം ഭാരതീയ ജനതാ പാർട്ടി ഡൽഹിയിൽ അധികാരത്തിലേറുകയാണ്. 2013 മുതൽ ഡൽഹിയിൽ ഭരണം നടത്തിയ ആംആദ്മി പാർട്ടിയിൽ നിന്നും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബിജെപി ഡൽഹി പിടിച്ചെടുത്തിരിക്കുന്നത്. ബിജെപ്പിക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെയ്ക്കുന്ന രീതിയിലുള്ള ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ വൻ തിരിച്ചടിയാണ് ആം ആദ്മി പാർട്ടിയും അരവിന്ദ് കേജ്രിവാളും നേരിട്ടത്.
അരവിന്ദ് കേജ്രിവാളിനോടും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തോടും ജനങ്ങൾക്കിടയിൽ വലിയ മടുപ്പുണ്ടാക്കി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. നിരവധി യു-ടേണുകളുടെ ആകെത്തുകയാണ് അരവിന്ദ് കേജ്രിവാളിന്റെ രാഷ്ട്രീയ ജീവിതം. ഇത്തരം യു-ടേണുകൾ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചതിന്റെ അവസാനത്തെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. അണ്ണ ഹസാരേയുടെ വിഖ്യാതമായ അഴിമതി വിരുദ്ധ സമര വേളയിൽ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത് താനൊരിക്കലും കക്ഷി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല എന്നായിരുന്നു. നാളുകൾക്കുള്ളിൽ ആ പ്രഖ്യാപനത്തിൽ നിന്നും യു-ടേൺ അടിച്ചായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും ആം ആദ്മി പാർട്ടിയുടെ പിറവിയും.
അഴിമതി വിരുദ്ധ മുഖത്തിൽ നിന്നും അഴിമതിയിലേക്ക് കൂപ്പുകുത്തുന്ന തരത്തിലേക്ക് അരവിന്ദ് കേജ്രിവാളും ആം ആദ്മി പാർട്ടിയും മാറിയതാണ് മറ്റൊരു യു-ടേൺ. മദ്യനയ അഴിമതി അടക്കമുള്ള വിഷയങ്ങൾ ഇതിനു തെളിവാണ്. കേജ്രിവാളിന്റെ ജീവിതശൈലിയിൽ വരെ പിന്നീട് മാറ്റങ്ങൾ പ്രകടമായി. വാഗൺ ആർ കാറിൽ നിന്നും ഒരിക്കലും മാറില്ല എന്ന് കൊട്ടിഘോഷിച്ചു നടന്നിരുന്ന കേജ്രിവാൾ ഇന്ന് സഞ്ചരിക്കുന്നത് വില കൂടിയ വാഹനങ്ങളിലാണ്. അദ്ദേഹത്തിന്റെ താമസവും വലിയ ബംഗ്ലാവിലേക്കായി. ഇതൊക്കെ കേജ്രിവാളിനെ ഹീറോ ആയി കണ്ടിരുന്ന ഇടത്തരക്കാരും താഴേത്തട്ടിലുള്ളവരും അടങ്ങിയിരുന്ന സമൂഹത്തെ പ്രതികൂലമായി സ്വാധീനിച്ചു. കോൺഗ്രസ്സിന്റേയും ബിജെപിയുടേയും അഴിമതിക്കറകൾ ചൂലെടുത്ത് അടിച്ചുതളിക്കാൻ ഇറങ്ങിയ ആം ആദ്മിയേയും കേജ്രിവാളിനേയും ജനങ്ങൾ അതേ ചൂലെടുത്ത് അടിച്ചു പുറത്താക്കി എന്നതായി ഇതിന്റെ ഫലം.
ഇങ്ങനെ അരവിന്ദ് കേജ്രിവാളിന്റേയും ആം ആദ്മി പാർട്ടിയുടേയും മാറ്റം മുതലെടുക്കാനും യു-ടേണുകൾ ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപിക്ക് സാധിച്ചതാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായതും അവരെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും.
അതോടൊപ്പം മോഡി എന്ന ഘടകത്തെ മുന്നിൽ നിർത്തിയുള്ള വമ്പൻ പ്രചരണം കൂടി ചേർന്നപ്പോൾ ബിജെപിയെ ചൂലിനും ‘കൈയ്ക്കും’ പിടിച്ചാൽ കിട്ടാത്ത നിലയിൽ എത്തിച്ചു.
BJP reclaims Delhi after 27 years, defeating AAP with key reasons including Arvind Kejriwal’s political U-turns and the party’s shift in values. BJP’s massive campaign led by Modi played a crucial role in this victory.