വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ (Vizhinjam International Seaport) റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപ്പാതയ്‌ക്കായുള്ള നടപടികൾ വേഗത്തിലാകുന്നു. വിഴിഞ്ഞം തുറമുഖത്തിനും ബാലരാമപുരം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ടണൽ റെയിൽ കണക്റ്റിവിറ്റി പദ്ധതിക്കായാണ് സംസ്ഥാന സർക്കാർ ടെൻഡർ നടപടികൾക്ക് ഒരുങ്ങുന്നത്. ടെൻഡർ സെപ്റ്റംബർ മാസത്തിലാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതിക്കായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ എൻജിനീയറിങ്, പ്രൊക്യുമെന്റ്, കൺട്രക്‌ഷൻ (EPC) ടെൻഡർ രേഖകൾ അവലോകനം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ സംസ്ഥാന സർക്കാർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊങ്കൺ റെയിൽവേയുടെ ടെൻഡർ രേഖകൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചെങ്കിലും, വിഐഎസ്എല്ലും സർക്കാർ പ്രതിനിധികളും നിരവധി പരിഷ്കാരങ്ങളും പ്രശ്നപരിഹാരങ്ങളും നിർദേശിച്ചിട്ടുണ്ട്. ടെൻഡർ ഔദ്യോഗികമായി പുറപ്പെടുവിക്കുന്നതിനുമുമ്പ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സെപ്റ്റംബർ ആദ്യവാരം അന്തിമ യോഗം ചേരും.
ആഴക്കടൽ തുറമുഖത്തേക്കുള്ള റെയിൽ അധിഷ്ഠിത ചരക്ക് ഗതാഗതം വേഗത്തിലാക്കാനാണ് 1483 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി വരുന്നത്. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ മുതൽ വിഴിഞ്ഞം തുറമുഖം വരെ 10.76 കിലോമീറ്റർ ദൂരത്തിലാണ് നിർദിഷ്ട പാത. ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി (NATM) ഉപയോഗിച്ചുള്ള 9.4 കിലോമീറ്റർ തുരങ്കം അടക്കമാണിത്. വിഴിഞ്ഞം – ബാലരാമപുരം റോഡിന്റെ ഭൂനിരപ്പിൽനിന്ന് 25–30 മീറ്റർ താഴ്ചയിലൂടെയാകും നിർദിഷ്‌ട പാത കടന്നുപോവുക.
The tender for the Vizhinjam-Balaramapuram rail tunnel, connecting Vizhinjam International Seaport to the railway network, is expected to be issued in September.