എയർ ഇന്ത്യ (Air India) ഉടമകളായ ടാറ്റ സൺസ് (Tata Sons) തങ്ങളുടെ എയർലൈൻസ് ബിസിനസ്സിനായി പുതിയ നേതൃത്വത്തെ തേടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ആഗോള വ്യോമയാന എക്സിക്യൂട്ടീവുകളുമായി ചർച്ച ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണിനു പകരക്കാരനെ നിയമിക്കുന്നതിനായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രണ്ട് യുകെ, യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി ചർച്ച നടത്തി. എയർ ഇന്ത്യയുടെ നിർവ്വഹണ വേഗതയിലും നിലവിലെ പുരോഗതിയിലും ചന്ദ്രശേഖരൻ തൃപ്തനല്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2027 ജൂണിൽ വിൽസന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ ചർച്ചകൾ നടക്കുന്നത്. ഗ്രൂപ്പിന്റെ കുറഞ്ഞ ചെലവിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിലും സമാനമായ നേതൃമാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് അലോക് സിംഗിന്റെ കാലാവധിയും 2027ൽ അവസാനിക്കാനിരിക്കുകയാണ്. വിൽസന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ എയർ ഇന്ത്യയിൽ പുതിയ നേതൃത്വമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, വിഷയത്തിൽ ടാറ്റ സൺസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ന്യൂസിലാൻഡുകാരനായ വിൽസൺ 2022 ജൂലൈ മാസത്തിലാണ് എയർ ഇന്ത്യ സിഇഓയായി ചുമതലയേറ്റത്. വിൽസൺ തന്നെ 2027ന് ശേഷം തുടരാനാകില്ലെന്ന് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ബോർഡ് തലത്തിൽ ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് ഗ്രൂപ്പ് വൃത്തങ്ങൾ പ്രതികരിച്ചു.
Tata Sons is reportedly scouting for a new CEO to lead Air India. Chairman N. Chandrasekaran has begun talks with global aviation executives