പശ്ചിമേഷ്യൻ പ്രതിസന്ധി അതീവ ഗൗരവകരമാണെന്നും ഇത് ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ത്യയുടെ ദേശീയ സുരക്ഷയെയും ബാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്സഭയിൽ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇന്ധന-ഉത്പന്ന ഇറക്കുമതി മേഖലകളിൽ വലിയ വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നത്. ഗൾഫ് മേഖലയിൽ ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻഗണന നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം 3,75,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചു. ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികളടക്കം 1000 പേർ മടങ്ങിയെത്തിയതായും അദ്ദേഹം അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. രാജ്യത്തെ 60% എൽപിജി ആവശ്യങ്ങളും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതിക്കായി പുതിയ രാജ്യങ്ങളെ കണ്ടെത്താനും ശ്രമം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ ഊർജ്ജ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ൽ നിന്ന് 41 ആയി ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ വൈദ്യുതി പ്ലാന്റുകളിൽ ആവശ്യത്തിന് കൽക്കരി ശേഖരമുണ്ടെന്നും പെട്രോൾ, ഡീസൽ വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും മോഡി സഭയെ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായും ബാധിക്കപ്പെട്ട വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ ഖാരിഫ് സീസണിലെ വിതയ്ക്കലിനായി ആവശ്യത്തിന് വളം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് രാജ്യം നേരിട്ടതുപോലുള്ള വെല്ലുവിളികളാണ് ഇപ്പോഴുള്ളതെന്നും സംയമനത്തോടും ഒറ്റക്കെട്ടായും ഇതിനെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായി താൻ നേരിട്ട് സംസാരിച്ച് സുരക്ഷാ ഉറപ്പുകൾ തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
prime minister narendra modi briefs the lok sabha on the west asia crisis, its impact on india’s energy security, and the safe return of 3.75 lakh indian citizens.