അബുദാബിയുടെ ആകാശത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ യുഎഇ നൽകിയ നയതന്ത്ര സ്വാഗതം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു-ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന രാജ്യം എത്രമാത്രം തങ്ങൾക്കിപ്പോൾ പ്രിയപ്പെട്ടതാണെന്ന്. മേയ് 15-ന്, യുഎഇയിൽ മണിക്കൂറുകൾ മാത്രമുള്ള സന്ദർശനത്തിനാണ് നരേന്ദ്ര മോദി എത്തിയത്. 42,000 കോടി രൂപയുടെ നിക്ഷേപം, 30 മില്യൺ ബാരലിന്റെ തന്ത്രപ്രധാന എണ്ണ സുരക്ഷ, വലിയ പ്രതിരോധ സഹകരണം, സൂപ്പർ കമ്പ്യൂട്ടിംഗ് വിപ്ലവത്തിനുള്ള ധാരണ. യുഎഇ-യുമായി ഈ ഡീലുകൾ വെറും 4 മണിക്കൂർ നേരത്തെ സന്ദർശനത്തിൽ ഇന്ത്യ ഉറപ്പിച്ചു.
ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ തടസ്സം നേരിട്ടതോടെ ലോകമാകെ ഇന്ധനവില തീപിടിച്ചിരിക്കുകയാണ്. ഈ അന്താരാഷ്ട്ര പ്രതിസന്ധിക്കിടയിലാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ രാജ്യത്ത് വർദ്ധിപ്പിച്ചത്. യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ധനവില കുത്തനെ കൂട്ടുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. എണ്ണവിലയിൽ കൈവെയ്ക്കാതെ ഇന്ത്യ ആ ഭാരം താങ്ങിയത് 76 ദിവസങ്ങളാണ്! ഈ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക 44 ശതമാനവും ഗൾഫിലെ പല രാജ്യങ്ങളും 50 ശതമാനവുമാണ് കൂട്ടിയത്. മറ്റ് പല പ്രമുഖ രാജ്യങ്ങളും 20% മുതൽ 90% വരെ എണ്ണ വില കൂട്ടുകയും ചെയ്തു. ലോകത്തിലെ എൺപതിലധികം രാജ്യങ്ങൾ ഇന്ധന വിതരണത്തിൽ അടിയന്തിര നിയന്ത്രണങ്ങളോ വിലക്കയറ്റമോ യുദ്ധം തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നു.? അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടും നമ്മുടെ പൊതുമേഖലാ എണ്ണക്കമ്പനികൾ തുടർച്ചയായി 76 ദിവസങ്ങൾ വില കൂട്ടാതെ പിടിച്ചുനിർത്തി! ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ 3 രൂപ കൂട്ടിയത്. ശതമാനക്കണക്കിൽ നോക്കിയാൽ ഇത് മൂന്ന്- മൂന്നര ശതമാനം വരും. ലോകത്തിലെ വൻകിട സമ്പദ്‌വ്യവസ്ഥകൾ വർദ്ധിപ്പിച്ച വില വെച്ച് നോക്കിയാൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ലോക എണ്ണ വിപണിയിലെ വിലക്കയറ്റം മുഴുവനായി ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ സർക്കാരിന് ഒരിക്കലും കഴിയില്ല. സാധാരണക്കാരെ സംരക്ഷിക്കാൻ ഭീമമായ നഷ്ടം സർക്കാരും എണ്ണക്കമ്പനികളും ചേർന്ന് സ്വയം ഏറ്റെടുക്കുമ്പോൾ, പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് രാജ്യം നേരിടുന്നത്! മുൻപ് എക്സൈസ് ഡ്യൂട്ടിയിൽ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും സർക്കാർ കുറച്ചിരുന്നു.
ഇന്ത്യയ്ക്ക് ഇപ്പോൾ രണ്ട് വലിയ ബാധ്യതകളാണുള്ളത്. ഒന്ന് പ്രതിവർഷം 12-15 ലക്ഷം കോടി രൂപ-യുടെ ലൈബിലിറ്റിയുള്ള എണ്ണ ഇറക്കുമതി, രണ്ടാമത്തേത് ഏകദേശം 6 ലക്ഷം കോടി രൂപ ബാധ്യതയുള്ള സ്വർണ്ണ ഇറക്കുമതി. ഇതിനുപുറമേ വിദേശ വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർ പ്രതിവർഷം 28 ലക്ഷം കോടിയോളം, ഡോളറായി പുറത്തേക്ക് ഒഴുക്കുന്നു. ഇതിനാലാണ്- സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, കോവിഡ് കാലത്തെ ‘വർക്ക് ഫ്രം ഹോം’ (WFH) രീതികൾ തിരികെ കൊണ്ടുവരിക, വിദേശയാത്രകൾ ഒഴിവാക്കുക, പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കുക തുടങ്ങിയ ഒരു ആഹ്വാനം പ്രധാനമന്ത്രി നടത്തിയത്.

ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നത് നമ്മുടെ രാജ്യത്തെ സമ്മർദ്ദത്തിലാക്കും. സ്വർണ്ണത്തിനായി ഡോളർ പുറത്തേക്ക് ഒഴുകുമ്പോൾ ഇന്ത്യൻ രൂപ കൂടുതൽ ദുർബലപ്പെടും. ഇത് സ്വർണ്ണത്തെ വീണ്ടും ചെലവേറിയതാക്കും. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കിയാൽ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി പകുതിയായി കുറയും!
അതുപോലെ നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഒഴികെയുള്ള ഭൂരിഭാഗം പാചക എണ്ണകളും, പാം ഓയിൽ ആകട്ടെ, സോയാബീൻ ഓയിൽ ആകട്ടെ, സൂര്യകാന്തി എണ്ണ ആകട്ടെ- അവയെല്ലാം മലേഷ്യ, ഇന്തോനേഷ്യ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഭൂരിഭാഗ ഇടപാടുകളും ഡോളറിലാണ്. ഓരോ ഇന്ത്യക്കാരനും തന്റെ വീട്ടിലെ എണ്ണ ഉപയോഗം 10 ശതമാനം കുറച്ചാൽ, രാജ്യം വിദേശത്തേക്ക് നൽകേണ്ടി വരുന്ന കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ കഴിയും.
അതുപോലെ തന്നെയാണ് രാസവളങ്ങളുടെ കാര്യവും. പ്രകൃതിദത്ത കൃഷി രീതികളിലേക്ക് മാറുന്നതിലൂടെ വിദേശത്ത് നിന്നുള്ള വളം ഇറക്കുമതി കുറയ്ക്കാനും ഫോറെക്സ് റിസർവ് സംരക്ഷിക്കാനും സാധിക്കും. കാരണം കർഷകരെ സംരക്ഷിക്കാൻ സർക്കാർ എപ്പോഴും വലിയ തോതിൽ സബ്‌സിഡി നൽകുന്നുണ്ട്. വിപണിയിൽ 2,200 രൂപ വിലയുള്ള രാസവള ചാക്ക് കർഷകർക്ക് വെറും 242 രൂപയ്ക്കാണ് സർക്കാർ നൽകുന്നത്. ഇതിനായി 2.25 ലക്ഷം കോടി രൂപയുടെ സബ്‌സിഡിയാണ് രാജ്യം നൽകുന്നത്. നാനോ യൂറിയ പോലുള്ള തദ്ദേശീയ ബദലുകളിലേക്ക് മാറണമെന്ന് പറയുന്നത് ഇതിനാലാണ്.
യുദ്ധം തുടങ്ങിയ ശേഷം, വിലക്കയറ്റത്തിലും എണ്ണ വിലയിലും എല്ലാം നമ്മൾ പരമാവധി പിടിച്ചു നിന്നു. ഓർക്കണം തദ്ദേശീയമായി എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമായിട്ടു കൂടി, അമേരിക്കയിൽ പെട്രോൾ വില ഗാലന് 4 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു. 2022-ന് ശേഷമുള്ള ഏറ്റവും വലിയ ഹൈക്കാണിത് എന്ന് ഓർക്കണം. പിന്നാലെ പണപ്പെരുപ്പം വർദ്ധിച്ചു, ജനങ്ങളുടെ ജീവിതച്ചെലവ് കൂടുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിലാണ് യുഎസ് ഇപ്പോൽ. യൂറോപ്പിനെ ഈ യുദ്ധം ഏറ്റവും ക്രൂരമായി ബാധിച്ചിരിക്കുന്നുവെന്ന് ഓർക്കണം. ഖത്തറിൽ നിന്നുള്ള LNG വരവ് നിലച്ചതോടെ യൂറോപ്പിൽ ഗ്യാസ് വില ഇരട്ടിയായി. ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വൻകിട രാസവസ്തു, സ്റ്റീൽ നിർമ്മാണ കമ്പനികൾക്ക് വൈദ്യുതി ചാർജ്ജ് 30% വരെ വർദ്ധിച്ചു. ഇത് യൂറോപ്യൻ വ്യവസായ മേഖലയെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ഇരട്ടിയോളമാണ് വില കൂടിയിരിക്കുന്നത്. കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ പല റീട്ടെയിൽ കമ്പനികളും വിമാനമാർഗ്ഗമാണ് ഇപ്പോൾ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നത്. അതുകാരണം അവിടെ ഭക്ഷണസാധനങ്ങൾക്ക് 120% വരെ വില കൂടിയിട്ടുണ്ട്. അത് മാത്രമല്ല, പാക്സ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പാവപ്പെട്ട രാജ്യങ്ങളുടെ അവസ്ഥ അതിലും ദയനീയമാണ്.
സ്വാതന്ത്ര്യാനന്തരം പല ഘട്ടങ്ങളിലും, രാജ്യത്തെ നയിച്ചവർ, ലോകത്തെ ബാധിക്കുന്ന അടിയന്തിര സാഹചര്യങ്ങളിൽ, ജനങ്ങളോട് കരുതൽ വേണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ, 140 കോടി ജനങ്ങൾ ഒന്നിച്ച് നിന്ന് ഈ സാമ്പത്തിക അച്ചടക്കം പാലിച്ചാൽ, രൂപയെ തകർക്കാൻ നോക്കുന്ന ലോകശക്തികൾക്ക് മുന്നിൽ നമ്മൾ, ഇന്ത്യക്കാർ ഏത് പ്രതിസന്ധിയിലും തലയുയർത്തി നിൽക്കുക തന്നെ ചെയ്യും.
Prime Minister Narendra Modi’s brief visit to Abu Dhabi underscored India’s growing global influence, resulting in major agreements on investment, strategic oil reserves, defence cooperation and advanced computing. Against the backdrop of rising tensions in West Asia and disruptions in the Strait of Hormuz, the article argues that India has responded with measured fuel price adjustments while absorbing much of the global oil shock. It highlights the need for economic discipline through reduced gold purchases, lower fuel and edible oil consumption, fewer non-essential foreign trips, and wider adoption of natural farming and domestic alternatives such as nano urea. The central message is that by combining strategic international partnerships with responsible consumption and collective action, India can protect its foreign exchange reserves, strengthen the rupee and remain resilient during a period of global economic uncertainty.
