സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് പ്രഥമ പരിഗണന ഉറപ്പു നൽകുന്ന ബജറ്റിൽ മേഖലക്കായി നീക്കി വച്ചിരിക്കുന്നത് 2076.02 കോടി രൂപ.
ഒപ്പം കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന ആരോഗ്യ ചികിത്സാ ചിലവ് കുറച്ചു കൊണ്ട് വരാനും നടപടിയുണ്ടാകും.

കേരളം ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്കായി 100 കോടി രൂപ വകയിരുത്തി. മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികൾ മുതൽ പുനരധിവാസ കേന്ദ്രങ്ങൾ വരെ രോഗികൾക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ ഇതോടെ സാധിക്കും. മെഡിക്കൽ വിദ്യാഭ്യാസ, ചികിത്സ രംഗത്തെ ഗുണനിലാരം മെച്ചപ്പെടുത്താനും ഇതോടെ നടപടിയുണ്ടാകും.
കാസർഗോഡ് , ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ സഹായവുമുണ്ടാകും. തിരുവനന്തപുരത്തു രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് ഒരു മെഡിക്കൽ കോളേജ് എന്നിവ യാഥാർഥ്യമാക്കുവാൻ 100 കോടി രൂപ വകയിരുത്തി.
കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കാൻ ‘Reach Kerala’ എന്ന പദ്ധതി തുടങ്ങും. ഇതിന്റെ ഭാഗമായി ആരോഗ്യ-ആയുഷ്- ടൂറിസം അടക്കം വകുപ്പുകളെ ഏകോപിപ്പിച്ചു പദ്ധതികൾ ആവിഷ്കരിക്കും. തിരെഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക്സ്വയംഭരണ അവകാശവും, എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും ലഭിക്കാൻ പിന്തുണ നൽകും.
അത്യാഹിത ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തു തന്നെ ലഭ്യമാക്കാൻ ഗോൾഡൻ അവർ പ്രൊജക്റ്റ് ആരംഭിക്കും. ഇതിനായി ഡിജിറ്റലൈസ്ഡ് സംവിധാനങ്ങളുമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഏകോപനം ഉറപ്പാക്കും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ധനസഹായം നൽകുന്ന പദ്ധതി ആവിഷ്കരിക്കും. സംസ്ഥാനത്തു കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാനുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകും.
വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി ആദ്യമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എറണാകുളം മെഡിക്കൽ കോളേജിന്റെ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചു. ഗ്രാമീണ മേഖലകളിൽ മൊബൈൽ ടെസ്റ്റിംഗ് ലാബ് സംവിധാനം ഏർപ്പെടുത്തും . ആദ്യ ഘട്ടമായി 2 കോടി രൂപ വീതം ചിലവിൽ 10 ലാബുകൾ സജീകരിക്കാൻ 20 കോടി അനുവദിച്ചു. സാമൂഹിക സുരക്ഷാ- ക്ഷേമ മേഖലകൾക്കായി 590.11 കോടി അനുവദിച്ചിട്ടുണ്ട്.
Kerala Budget allocates ₹2076.02 crore for healthcare, introducing the Reach Kerala medical tourism project, new medical colleges, and a Golden Hour project.
