“കേരളത്തിന്‍റെ കശ്മീർ’ എന്നറിയപ്പെടുന്ന കാന്തല്ലൂർ “ചുവന്ന സ്വർണം’ എന്നുവിളിക്കുന്ന കുങ്കുമം കൃഷി ചെയ്യാൻ അനുയോജ്യമാണെന്നു തെളിയിച്ചിരിക്കുന്നു. കേരളത്തിൽ തണുത്ത കാലാവസ്ഥയിൽ വളരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പേരുകേട്ട കാന്തല്ലൂർ കശ്മീരിലെപ്പോലെ കുങ്കുമപ്പൂ കൃഷിയുടെ കേന്ദ്രമാകാൻ ഒരുങ്ങുകയാണ്.

കാശ്മീരിന് പുറത്ത് ഇതാദ്യമായി കാന്തല്ലൂരിലെ പെരുമലയിൽ വാണിജ്യാടിസ്ഥാനത്തിൽ കുങ്കുമം വിരിഞ്ഞു. മുൻവർഷങ്ങളിലും ഇവിടെ കുങ്കുമപ്പൂവ് പൂത്തിരുന്നെങ്കിലും വിപണനയോഗ്യമായ വലുപ്പത്തിൽ കൃഷി ചെയ്യുന്നത് ആദ്യമായാണ്. ഐസിഎആർ ശാന്തൻപാറയിലെ അഗ്രികൾച്ചറൽ സയൻസ് സെന്‍ററിന്‍റെ “കാർഷിക പരീക്ഷണം’ പദ്ധതിയുടെ ഭാഗമായാണ് കൃഷി.
ഒരു ഏക്കർ കൃഷിയിൽ നിന്നും ഏതാണ്ട് ഒരു കിലോഗ്രാം കുങ്കുമപ്പൂ ഉത്പാദിപ്പിക്കാനാവും. 275-285 പൂക്കളിൽ നിന്നാണ് ഒരു ഗ്രാം കുങ്കുമം ലഭിക്കുക. അതായത് ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷം പൂക്കളിൽ നിന്ന് ഒരു കിലോ കുങ്കുമം ലഭിക്കും. 3 ലക്ഷം രൂപയാണ് ഒരു കിലോ കാശ്മീരി കുങ്കുമപ്പൂവിന്‍റെ നിലവിലെ വിപണിവില.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്‍റെ (ഐസിഎആർ) നേതൃത്വത്തിൽ കൃഷി വിജ്ഞാന കേന്ദ്രം കാന്തല്ലൂർ, വട്ടവട, വാഗമൺ എന്നിവിടങ്ങളിൽ “കാർഷിക പരീക്ഷണം’ പദ്ധതി നടപ്പാക്കിയിരുന്നു. മറയൂർ റേഞ്ചിലെ ഏറ്റവും തണുപ്പുള്ള, ആപ്പിൾ, ബ്ലാക്ക്‌ബെറി കൃഷികൾ വിജയകരമായി നടത്തിയിരുന്ന കാന്തല്ലൂരിലെ പെരുമലയിലാണ് കുങ്കുമം വിരിഞ്ഞത്. മുൻവർഷങ്ങളിലും ഇവിടെ കുങ്കുമപ്പൂവ് പൂത്തിരുന്നെങ്കിലും വിപണനയോഗ്യമായ വലിപ്പത്തിൽ കൃഷി ചെയ്യുന്നത് ആദ്യമായാണ്. പരീക്ഷണത്തിന്‍റെ ഭാഗമായി മറയൂരിലെ നാച്ചിവയൽ, ഗുഹനാഥപുരം, വട്ടവട, പഴത്തോട്ടം, വാഗമൺ, സേനാപതി എന്നിവിടങ്ങളിൽ കുങ്കുമകൃഷി നടത്തിയെങ്കിലും മന്നവൻ ചോലയിൽ നിന്ന് വെള്ളമെടുക്കുന്ന പെരുമലയിലാണ് വിജയം വരിച്ചത്. വണ്ടൻമേട് ചേറ്റുകുഴിയിലെ പോളിഹൗസിലും കുങ്കുമം പൂത്തു തുടങ്ങിയിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി പെരുമലയിലെ 25 സെന്‍റിൽ കുങ്കുമപ്പൂ കൃഷി വിജയിപ്പിച്ചത് പെരുമല സ്വദേശിയും വിഎഫ്പിസികെ ലേല വിപണിയിലെ ഫീൽഡ് അസിസ്റ്റന്‍റുമായ ബി. രാമമൂർത്തിയാണ്. വണ്ടൻമേട് ചേറ്റുകുഴിയിൽ അരുണിന്റെ കുങ്കുമ കൃഷിയും വിജയിച്ചു
വിജയിച്ചത് രാമമൂർത്തിയുടെ വാശി
കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. മാരിമുത്തു, ഡോ. സുധാകർ സൗന്ദർരാജ് എന്നിവരുടെ നേതൃത്വത്തിൽ ശ്രീനഗറിലെ പാംപൂരിൽ നിന്ന് വിത്തുകൾ എത്തിച്ചു. ഫാമിലും പോളിഹൗസിലും 400 വിത്തുകൾ വീതം നട്ടു. കൃഷിയിടത്തിൽ നട്ട വിത്താണ് ആദ്യം പൂവിട്ടത്. 30-50 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്തി. വിത്തിന്‍റെ വലിപ്പമനുസരിച്ച് 3-5 പൂക്കൾ ഉണ്ടാകുന്നു. “പക്ഷെ മഴ ചതിച്ചതോടെ പകുതിയോളം ചെടികളും നശിച്ചു പോയി” എന്ന് രാമമൂർത്തി പറഞ്ഞു.
രാമമൂർത്തി തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം കെവികെ അധികൃതർ കശ്മീരിൽ നിന്നും കുങ്കുമപ്പൂവിന്‍റെ കൂടുതൽ വിത്തുകൾ എത്തിച്ചു. ഇത്തവണ തുറസായ 12 സെന്‍റിലും ബാക്കി പോളിത്തീൻ ഷീറ്റ് കൊണ്ട് അടച്ച പോളി ഹൗസിലുമായാണ് കൃഷി ചെയ്തത്. തുറസായ സ്ഥലത്ത് കൃഷി ചെയ്ത കുങ്കുമപ്പൂവ് 50 ദിവസത്തിന് ശേഷം പൂത്തു. അതിലെ രണ്ടാം വിളവെടുപ്പ് തുടങ്ങി.
“പോളിഹൗസിലെ ചെടികളിലും മൊട്ടുണ്ട്. മൊട്ടിൽ കട്ടിയുള്ള ആവരണം കാണാം. ഇനി ചെറിയ ചൂടുള്ള കാലാവസ്ഥ വേണം. ചെറിയ ചൂടുണ്ടായാലേ ആ ആവരണമഴിഞ്ഞ് പൂ വിരിയൂ. വെയിൽ കിട്ടിത്തുടങ്ങിയതോടെ ഈ മാസം അവസാനത്തോടെ അതും പൂക്കുമെന്നാണ് കരുതുന്നത്’ – രാമമൂർത്തി പറഞ്ഞു.
പെരുമല ഇനി ചുവന്ന സ്വർണം കൊണ്ട് നിറയും
ഒരേക്കർ കൃഷിയിൽ നിന്നും ഏതാണ്ട് ഒരു കിലോഗ്രാം കുങ്കുമപ്പൂ ഉത്പാദിപ്പിക്കാനാവും. 3 ലക്ഷം രൂപയാണ് ഒരു കിലോ കുങ്കുമപ്പൂവിന്‍റെ നിലവിലെ വിപണിവില. പരീക്ഷണാടിസ്ഥാനത്തിലെ കൃഷിയായതുകൊണ്ട് വിൽപന കഴിഞ്ഞു മാത്രമേ ലാഭം അറിയാൻ പറ്റൂ. മറ്റു വിളകളെ അപേക്ഷിച്ച് കുങ്കുമച്ചെടികൾക്ക് സൂക്ഷ്മ പരിചരണം വേണം. രാവിലെയും വൈകുന്നേരവുമായി ദിവസവും 5 മണിക്കൂറോളം ഇതിനൊപ്പം ചെലവഴിക്കണം. പൂക്കൾ വിരിഞ്ഞുകഴിഞ്ഞാൽ അവ പറിച്ചെടുത്ത് ശരിയായ സമയത്ത് സൂര്യപ്രകാശത്തിൽ ഉണക്കണം. പൂക്കൾ വെയിലത്ത് ഉണക്കാൻ ഒരാഴ്ച വേണം.
കാന്തല്ലൂരിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് പെരുമല. അതിനാൽ കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമാണ്. സമുദ്ര നിരപ്പിൽ നിന്നും 5,000 അടിയാണ് ഉയരം. ആലിപ്പഴം വീഴുന്നത് കണ്ടറിയാൻ ധാരാളം വിനോദസഞ്ചാരികൾ എത്രയുള്ള ഇടമാണ്. കൃഷി ലാഭകരമായാൽ കൂടുതൽ കർഷകർ കുങ്കുമപ്പൂ കൃഷി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
കൃഷി വിപുലീകരിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുക എന്നതായിരിക്കും അടുത്ത പദ്ധതിയെന്ന് കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റ് (പ്ലാന്‍റ് പ്രൊട്ടക്ഷൻ) ഡോ. സുധാകർ സൗന്ധരാജൻ വ്യക്തമാക്കി. ഈ പ്രദേശങ്ങളുടെ പ്രത്യേകത, കുങ്കുമപ്പൂവിന്‍റെ ഘടന, വിളവിന്‍റെ തോത്, ഗുണനിലവാരം എന്നി വയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം ഇതുവരെയും തികഞ്ഞ പ്രതീക്ഷയാണ് നൽകുന്നത്. പൂക്കൾ ഗുണമേന്മയിലും ഗന്ധത്തിലും വലിപ്പത്തിലും മികച്ചതാണ്. ജില്ലയിൽ കൂടുതൽ ഫാമുകൾ കണ്ടെത്താനും ശ്രമിക്കും.
കാശ്മീരിനേക്കാൾ മികച്ച പൂക്കൾ പെരുമലയിൽ
ഇന്ത്യയിൽ വൻതോതിൽ കുങ്കുമപ്പൂ വിളയുന്ന കശ്മീരിലേതിനേക്കാൾ 1.5 മില്ലിമീറ്റർ വലുപ്പം പെരുമലയിലെ പൂവിന് കൂടുതലുണ്ടെന്ന് ഡോ. സുധാകർ സൗന്ധരാജൻ ചൂണ്ടിക്കാട്ടി. നിലവിൽ വില്പനവിലയുടെ 65 ശതമാനമാണ് മുടക്കുമുതലായി വേണ്ടിവരിക. 40 ശതമാനം ലാഭമാണ്. അതിനെക്കാൾ ഇത് കൃഷി ചെയ്യാനുപയോഗിക്കുന്ന വിത്ത് (കിഴങ്ങ്) പല തവണ കൃഷിക്കുപയോഗിക്കാം എന്നതിനാൽ അടുത്ത വർഷങ്ങളിൽ ചെലവ് കുറവും ലാഭം കൂടുതലുമാണ്. അതിനാൽ കിഴങ്ങ് കൂടുതലായി ഉണ്ടാക്കി നൽകാനും ഉദ്ദേശിക്കുന്നു. കശ്മീർ കഴിഞ്ഞാൽ കാന്തല്ലൂരിലാണ് തുറസായ സ്ഥലത്ത് കുങ്കുമക്കൃഷി നടത്തി വിജയിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ കുങ്കുമം പൂത്തു എന്നു വാർത്ത വന്നപ്പോൾ തന്നെ കുങ്കുമ തൈലം ഉല്പാദകർ ബന്ധപ്പെട്ടു. എറണാകുളത്തു നിന്നും 100 കിലോ കുങ്കുമ പൂവിനു ആവശ്യം അറിയിച്ചുകഴിഞ്ഞു. അതുകൊണ്ട് ഇടുക്കിയുടെ കുങ്കുമപ്പൂവിന് വിപണി സാധ്യത ഏറെയെണെന്നാണ് വിലയിരുത്തൽ.
ആരോഗ്യമേന്മകളുള്ള ഭക്ഷ്യചേരുവ എന്ന നിലയിലും സൗന്ദര്യവർധക ഉൽപന്നം എന്ന നിലയിലും ആഗോളതലത്തിൽ വൻ ഡിമാൻഡുള്ള സുഗന്ധവ്യഞ്ജനമാണ് കുങ്കുമം. രാജ്യത്തെ ഒരു വർഷത്തെ കുങ്കുമ ഉപഭോഗം ഏകദേശം 100 ടണ്ണാണ്. രാജ്യത്തെ വാർഷിക ഉൽപാദനം 8-10 ടൺ വരും.
ആഗോളതലത്തിൽ വാർഷിക കുങ്കുമ ഉത്പാദനം 300 ടൺ എന്നാണ് കണക്ക്.
ഇന്ത്യയ്ക്കു പുറമേ ചൈന, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ, ഈജിപ്ത്, ഗ്രീസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ കുങ്കുമം കൃഷി ചെയ്യുന്നു. കശ്മീരിൽ പാംപോർ, സാംപോർ, ചന്ദാര തുടങ്ങിയ പ്രദേശങ്ങളിലായി 2,500 ഹെക്റ്ററോളം സ്ഥലത്തു കൃഷിയുണ്ട്.
ഹിമാചൽ പ്രദേശിലും ചെറിയ തോതിൽ കുങ്കുമം കൃഷി ചെയ്യുന്നു. എല്ലായിടത്തും വിളയുന്ന കുങ്കുമപ്പൂവിന് ഒരേ ഗുണമല്ല. കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക സാഹചര്യങ്ങൾക്കനുസരിച്ച് പൂവിന്‍റെ ഗുണമേന്മ വ്യത്യാസപ്പെടും. അതനുസരിച്ചാണ് വിപണി വില. അത് വച്ച് നോക്കുമ്പോൾ ഇടുക്കിയിൽ വിളയുന്ന കുങ്കുമത്തിനു വിപണി പിടിച്ചടക്കാനാകും എന്നാണ് പ്രതീക്ഷ.