വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്രപരമായ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. തുറമുഖത്തിന്റെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി ഒരു മാസത്തിനിടെ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളുടെ എണ്ണം 1.30 ലക്ഷം ടി.ഇ.യു (Twenty-foot Equivalent Unit) കടന്നു. കഴിഞ്ഞ മെയ് (2026) മാസത്തിൽ മാത്രം 1,30,863 ടി.ഇ.യുകളുമായി റെക്കോർഡ് കണ്ടെയ്‌നർ ത്രൂപുട്ടാണ് വിഴിഞ്ഞം രേഖപ്പെടുത്തിയത്.

2026 ജനുവരിയിൽ കൈകാര്യം ചെയ്ത 1.23 ലക്ഷം ടി.ഇ.യു എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര കപ്പൽച്ചാലുകളിലൊന്നിനോട് ചേർന്നുള്ള വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തിലും പ്രവർത്തനക്ഷമതയിലും ആഗോള ഷിപ്പിംഗ് കമ്പനികൾക്കുള്ള വർദ്ധിച്ചുവരുന്ന വിശ്വാസമാണ് ഈ നേട്ടത്തിലൂടെ അടിവരയിടുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ മാത്രം 55 ഭീമൻ കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. മണിക്കൂറിൽ മുപ്പതിലധികം മൂവ്‌മെന്റുകൾ എന്ന മികച്ച ക്രെയിൻ അനുപാതം നിലനിർത്താൻ സാധിച്ചതുവഴി കപ്പലുകളുടെ കൈകാര്യം ചെയ്യൽ അതിവേഗത്തിലാക്കാൻ തുറമുഖത്തിന് കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച 2024 ജൂലൈ 11 മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ ആകെ 961 കപ്പലുകളിലായി 20,18,205 ടി.ഇ.യു കണ്ടെയ്‌നറുകൾ ഇവിടെ കൈകാര്യം ചെയ്തു കഴിഞ്ഞു.
Vizhinjam International Port achieves a historic milestone, handling a record-breaking 1,30,863 TEU containers and hosting 55 giant ships in May 2026.
