പുതുക്കിയ സംസ്ഥാന ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1477.57 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 1032.28 കോടി രൂപ സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി മാത്രം മാറ്റിവെച്ചിട്ടുണ്ട്. കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനായി വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആധുനിക കോഴ്സുകൾ, ആന്റി-റാഗിംഗ് പദ്ധതികൾ, നോളജ് വാലി എന്നിവയ്ക്ക് പുതുക്കിയ ബജറ്റ് മുൻഗണന നൽകുന്നു.

സയന്റിഫിക് ടെമ്പർ പദ്ധതിയും ഫ്യൂച്ചർ റെഡിനസ് തിങ്ക് ടാങ്കും
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ‘ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ’ എന്ന പുതിയ പദ്ധതി ആവിഷ്കരിക്കും. ഈ പദ്ധതിക്കായി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനൊപ്പം വിദ്യാഭ്യാസത്തെ തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്ന സംവിധാനമായി മാറ്റും. ഗവേഷണത്തിനും പുതുമയുള്ള ആശയങ്ങൾക്കും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ അന്തരീക്ഷം ഇതിലൂടെ രൂപപ്പെടുത്തും.
മാറുന്ന തൊഴിൽ സാധ്യതകൾ മനസ്സിലാക്കി പാഠ്യപദ്ധതിയും നൈപുണ്യ വികസന പരിപാടികളും പരിഷ്കരിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ മുൻകൂട്ടി മനസ്സിലാക്കി ഉപയോഗപ്പെടുത്താൻ ‘Future Readiness Think Tank’ രൂപീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്നു പഠിക്കാൻ അവസരം ഒരുക്കുന്ന “സെമസ്റ്റർ ഇൻ കേരള” പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.
ക്രെഡിറ്റ് ട്രാൻസ്ഫറും എജ്യൂക്കേഷൻ ഫെയറുകളും
സംസ്ഥാന സർവ്വകലാശാലകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ (Credit Transfer) സംവിധാനം നടപ്പാക്കും. ഇത് വിദ്യാർത്ഥികൾക്ക് ഒരു സർവ്വകലാശാലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരം (Student mobility) ഉറപ്പുവരുത്താൻ സഹായിക്കും. അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ‘എജ്യൂക്കേഷൻ ഫെയറുകൾ’ (Education Fairs) സംഘടിപ്പിക്കും. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും (Bridge Programs) കോഴ്സുകളും നടപ്പിലാക്കും.
ക്യാമ്പസുകളിൽ ‘സിദ്ധാർത്ഥൻ ആക്ടും’ ആപ്പും
സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗും ആക്രമണങ്ങളും ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ അഡ്മിഷൻ നേടുന്നതിന് ഒരു വിലങ്ങുതടിയായി ഇത് മാറുകയാണ്. ഇത് പരിഹരിക്കാൻ കേരളത്തിലെ ക്യാമ്പസുകളിൽ റാഗിംഗ് തടയുന്നതിനായി ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്’ (Sidharthan Student Distress App) രൂപീകരിക്കും. ക്യാമ്പസുകളിലെ റാഗിംഗ് തടയാനും വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനുമായി ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് & സ്റ്റുഡന്റ് വെൽഫെയർ ആക്ട്’ (Sidharthan Anti Ragging & Student Welfare Act) നടപ്പാക്കും.
കൂടാതെ, അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ പ്രത്യേക ‘അക്കാദമിക് കൗൺസിൽ’ രൂപീകരിക്കും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനുമായി കോളേജുകളിൽ ‘ഓംബുഡ്സ്മാൻ’ സംവിധാനവും നടപ്പിലാക്കും.
Kerala Budget allocates ₹1,477.57 crore for education, introducing the Sidharthan Anti-Ragging Act, Student Distress App, and a Future Readiness Think Tank.
