ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും എന്നതാണ് ബജറ്റിലെ ഒരു നിർണായക പ്രഖ്യാപനം. വിനോദ സഞ്ചാര മേഖലക്ക് 325.56 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ടൂറിസത്തെ മുൻഗണനാ മേഖലയായി കണക്കാക്കി വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും മേഖലക്ക് കൂടി ലഭ്യമാക്കും. ഇതിനായി ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനു വിനിയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

നിർമിത ബുദ്ധി അധിഷ്ഠിത ഡിജിറ്റൽ ടൂറിസം പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള എഐ ടൂറിസം ആപ്ലിക്കേഷനുകൾ വികസിപ്പിക്കും.
പാതിരാമണൽ ഇക്കോടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനായി മാസ്റ്റർപ്ലാനോട് കൂടിയ പദ്ധതി നടപ്പാക്കും.മുസിരിസ് പദ്ധതി കൂടുതൽ വിപുലമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും. ഇതിനായി 19 കോടി രൂപ വകയിരുത്തി.
ഫോർട്ട് കൊച്ചി, മൂന്നാർ. ആലപ്പുഴ, കോവളം എന്നിവയുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷെൽസ് പദ്ധതി ആരംഭിക്കും. ഇതിനായി സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ചു വിന്യസിപ്പിക്കും.കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റും. ഇതേത്തുടര്‍ന്നുള്ള ടൂറിസം അടക്കമുള്ള തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.
സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടല്‍മേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.
Kerala Budget allocates ₹325.56 crore for tourism, granting it industry status. Key plans include an AI digital platform, Green Marshals, and a Pilgrimage Tourism Circuit.
